തിരുവനനന്തപുരം: എൽദോ ഏബ്രഹാം എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കൾക്കു മർദനമേറ്റ എറണാകുളം ലാത്തിച്ചാർജിൽ പോലീസുകാർക്കെതിരേ നടപടി വേണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ലാത്തിച്ചാർജുമായി ബന്ധപ്പെട്ടു പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പിഴവുകൾ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവുകൾ എടുത്തുപറയാത്തതിനാൽ നടപടിയെടുക്കാൻ ആവില്ലെന്നാണു ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എറണാകുളം ഡിഐജി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ 18-20 സെക്കൻഡ് മാത്രമാണ് പോലീസ് നടപടിയുണ്ടായത്. മാർച്ചുമായി ബന്ധപ്പെട്ടു കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എംഎൽഎയെ പോലീസ് മനഃപൂർവം മർദിച്ചതായ തെളിവുകൾ ലഭിച്ചില്ലെന്ന കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവിയുടെ കണ്ടെത്തൽ.
ഡിജിപിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരേ നടപടി വരില്ലെന്നാണു സൂചന. ഇതോടെ ഭരണകക്ഷിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയുടെ എംഎൽഎയ്ക്കും ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കുമെതിരേയുള്ള പോലീസ് ലാത്തിച്ചാർജ് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്കു വഴിവച്ചേക്കാം.
ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനു നേരേയാണ് ലാത്തിച്ചാർജ് ഉണ്ടായത്. എംഎൽഎയ്ക്കൊപ്പം എറണാകുളം ജില്ലാ സെക്രട്ടറി പി . രാജു അടക്കമുള്ളവർക്കു പരുക്കേറ്റിരുന്നു.
പോലീസിനെതിരേ നടപടി വേണ്ട
12:24 AM Aug 18, 2019 | Deepika.com