തൊടുപുഴ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ -2 ചന്ദ്രനെ തൊടുന്പോൾ അഭിമാനത്തിന്റെ കൈമുദ്ര ചാർത്തിയവരിൽ ഇടുക്കിക്കാരും. ചന്ദ്രയാൻ-2 പര്യവേക്ഷണ ദൗത്യത്തിനായി ചന്ദ്രനിൽ ഇറങ്ങുന്പോൾ അതിന്റെ നിർമാണത്തിൽ നേരിട്ടല്ലാതെ ഭാഗമായവരാണ് ഇവർ. ചന്ദ്രയാൻ നിർമിക്കാനുപയോഗിച്ച ലോഹഭാഗങ്ങൾ തയാറാക്കിയ ജോസിറ്റ് എയറോസ്പേസ് എന്ന സ്ഥാപനത്തിന്റെ ഉടമ ജോസഫ് ടി. ചെറിയാനും സഹപ്രവർത്തകരുമാണ് അഭിമാന നേട്ടത്തിന്റെ ഭാഗമായ ഇടുക്കിക്കാർ.
ചന്ദ്രയാനിന്റെ പ്രധാന ലോഹഭാഗങ്ങളെല്ലാംതന്നെ തയാറാക്കി ഇസ്രോയ്ക്കു നല്കിയതു തൊടുപുഴ ഒളമറ്റത്തും മുട്ടത്തെ വ്യവസായ എസ്റ്റേറ്റിലും പ്രവർത്തിക്കുന്ന ജോസിറ്റ് എയർവേസിന്റെ നിർമാണ ഫാക്ടറികളിലാണ്. ഇവിടെനിന്നുൾപ്പെടെ നിർമിച്ച ലോഹഭാഗങ്ങൾ സംയോജിപ്പിച്ചാണു പര്യവേക്ഷണ വാഹനമായ ചന്ദ്രയാനും ഇതു വഹിച്ച റോക്കറ്റായ ജിഎസ്എൽവി മാർക്ക്-3ഉം നിർമിച്ചത്. ചന്ദ്രനിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ ചന്ദ്രയാൻ -2.
റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണത്തിനായി ലോഹഭാഗങ്ങൾ നിർമിക്കുന്ന ഇസ്രോയുടെ അംഗീകൃത നിർമാണ ഏജൻസിയാണ് ജോസിറ്റ് എയറോസ്പേസ്. ജോസഫ് ടി. സിറിയക്കിന്റെ പിതാവ് എച്ച്എംടി വാച്ച് ഫാക്ടറിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന ടി.ജെ. സിറിയക് ആണ് വർഷങ്ങൾക്ക് മുന്പ് സ്ഥാപനം ആരംഭിച്ചത്. റായ്ബറേലിയിൽ ഇന്ത്യൻ ടെലഫോണ് ഇൻഡസ്ട്രീസിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന ജോസഫ് ടി. സിറിയക് ജോലി വിട്ടു പിന്നീട് സ്ഥാപനത്തിന്റെ ചുമതലയേൽക്കുകയായിരുന്നു. ഇപ്പോൾ ഇസ്രോയുടെ എല്ലാ ദൗത്യങ്ങളിലും ഇവർ പങ്കാളികളാണ്. ഇസ്രോയിൽനിന്നു നല്കുന്ന കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ റോക്കറ്റുകൾക്കുൾപ്പെടെ ലോഹഭാഗങ്ങൾ തയാറാക്കി നല്കുകയാണ് ഇവരുടെ ജോലി. കംപ്യൂട്ടർ സഹായത്തോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിർമാണം. മെക്കാനിക്കൽ എൻജിനിയർമാർ ഉൾപ്പെടെ മുപ്പതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രഹസ്യ സ്വഭാവമുള്ള നിർമാണ പ്രവർത്തനമായതിനാൽ രൂപരേഖയും മറ്റും പുറത്തു പോകരുതെന്നു ജീവനക്കാർക്ക് കർശന നിർദേശമുണ്ട്. നിർമാണം പൂർത്തിയായാൽ തന്നെ ഇസ്രോയിലെ എൻജിനിയർമാരുടെ ക്വാളിറ്റി പരിശോധനയും മറ്റുമുള്ള കടന്പകൾ കൂടി കടന്നാൽ മാത്രമേ ലോഹഭാഗങ്ങൾ സ്വീകരിക്കൂ.ഒരു ദൗത്യം പൂർത്തിയാകുന്പോൾ അടുത്ത ദൗത്യത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഫാക്ടറിയിൽ ഉടൻ തന്നെ തുടങ്ങും.
2022- ഓഗസ്റ്റ് 20നു മുന്പ് മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഇസ്രോയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിനു വേണ്ടിയുള്ള നിർമാണം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇസ്രോയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജോസഫ് ടി. ചെറിയാൻ പങ്കെടുത്തിരുന്നു.
നേരത്തെ മംഗൾയാനു വേണ്ടിയും ജോസിറ്റ് എയറോസ്പേസിൽ നിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്നു. ഓരോ ബഹിരാകാശ നേട്ടത്തിലും ഇസ്രോയും ഇന്ത്യൻ ജനതയും അഭിമാനിക്കുന്പോൾ അതിൽ ഭാഗമായതിന്റെ അമിതാഹ്ലാദമില്ലാതെ അടുത്ത ദൗത്യത്തിനുള്ള പണിപ്പുരയിലാണ് ജോസഫ് ടി. ചെറിയാനും സഹപ്രവർത്തകരും.
ടി.പി. സന്തോഷ്കുമാർ
ചന്ദ്രയാൻ-2 അഭിമാനമാകുന്പോൾ സന്തോഷം ഇടുക്കിയിലും
11:20 PM Aug 17, 2019 | Deepika.com