എടക്കര: കവളപ്പാറ ദുരന്തത്തിൽ എട്ട് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച അഞ്ച് മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മുപ്പത്തിയെട്ടായി ഉയർന്നു.
നാവൂരിപറന്പിൽ സുകുമാരൻ(61), ഭാര്യ രാധാമണി(52), സൂത്രത്തിൽ നാരായണന്റെ ഭാര്യ കമല(50) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെത്തിയത്. വെള്ളിയാഴ്ച തെക്കേചരുവിൽ ദേവായാനി(82), സൂത്രത്തിൽ വിജയൻ(48), പിലാത്തോടൻ ഇന്പിപ്പാലന്റെ ഭാര്യ നീലി(59), കവളപ്പാറ കോളനി ബാലന്റെ ഭാര്യ സുശീല(35), മകൻ കിഷോർ(എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.ശരീരഭാഗങ്ങൾ വേർപെട്ട നിലയിലാണ് കണ്ടെത്തുന്നത്. അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ നോക്കിയാണ് മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ഇരുപത്തിയൊന്ന് മൃതദേഹങ്ങൾകൂടി ഇനി കണ്ടെടുക്കാനുണ്ട്. പത്തു മണ്ണുമാന്തിയന്ത്രങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി മഴ വിട്ടുനിന്നത് തെരച്ചിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നുണ്ട്. തെരച്ചിൽ ഉപേക്ഷിച്ച സ്ഥലത്ത് വീണ്ടും തെരച്ചിൽ നടത്തി ദേവയാനി എന്ന വയോധികയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി, എഡിഎം തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പരമാവധി മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വരും ദിവസങ്ങളിലും തെരച്ചിൽ തുടരും. കേന്ദ്ര മന്ത്രി വി.മുരളീധരൻ, സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ എന്നിവർ ഇന്നലെ കവളപ്പാറയിലെത്തിയിരുന്നു.
കവളപ്പാറയിൽ എട്ട് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു
12:19 AM Aug 17, 2019 | Deepika.com