കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണൻ (77) അന്തരിച്ചു. ഇന്നലെ രാവിലെ 10.20 ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ ഒരുവർഷത്തിലേറെയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 10 മുതൽ 11 വരെ കണ്ണൂർ മഹാത്മ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 11.30 ന് പയ്യാന്പലത്ത് സംസ്കരിക്കും.
അഴീക്കോട് പുതിയപുരയിൽ പരേതരായ ആർ. കുഞ്ഞിരാമൻ മാസ്റ്റർ-വി. മാധവി ടീച്ചർ ദന്പതികളുടെ മകനായ പി. രാമകൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു കോൺഗ്രസിലേക്കു വന്നത്. 1969- ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു പി.ആർ. 1978 ലുണ്ടായ പിളർപ്പിൽ എ.കെ. ആന്റണിയോടൊപ്പവും 82-ൽ പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ കോൺഗ്രസ്-എസ് നേതാവ് ഉണ്ണിക്കൃഷ്ണനോടൊപ്പം നിലനിന്നു. യൂത്ത്കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച പിആർ നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. സ്വാതന്ത്ര്യ സമരസേനാനിയും എംഎൽഎയുമായിരുന്ന പി.ഗോപാലന്റെ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പി.ജനാർദനൻ, പി.ഗോവിന്ദൻ, പി.അച്യുതൻ. ഭാര്യ: ഷൈമലത. മക്കൾ: ദീപക് കൃഷ്ണ (കണ്ണൂർ), ദീപ (അഴീക്കോട് സർവീസ് സഹ.ബാങ്ക്), ദിവ്യ. മരുമക്കൾ: ശ്രീകുമാർ, ഷാജി, ശ്രുതി.
1981-ലും 2009 മുതൽ 2014 വരെയും കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതി അംഗം, കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ എന്നീ സ്ഥാനങ്ങളിലും കൈത്തറി ക്ഷേമനിധി ചെയർമാനായും പ്രവർത്തിച്ചു.
പി.രാമകൃഷ്ണന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എം.പി, എംഎൽഎമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
പി. രാമകൃഷ്ണൻ അന്തരിച്ചു
12:40 AM Aug 15, 2019 | Deepika.com