തിരുവനന്തപുരം: ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം സംബന്ധിച്ചു താൻ പറയാത്ത കാര്യം മനസിലാക്കാനുള്ള വൈഭവം ആഭ്യന്തര സഹമന്ത്രിക്കുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷം കേന്ദ്രംതന്ന പണം ഇവിടെ ഇരിക്കുകയാണെന്നും ഇപ്പോൾ പണം വേണ്ടെന്നും ആഭ്യന്തര സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭിപ്രായത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നുവെന്നതു ശരിയാണ്. അദ്ദേഹം ഹിന്ദിയിൽ സംസാരിച്ചപ്പോൾ മനസിലായില്ല. തനിക്ക് ഹിന്ദി അറിയില്ലെന്നു മറുപടി നൽകി. ഇംഗ്ലീഷിൽ വലിയ പരിജ്ഞാനമുള്ളയാളല്ല താൻ എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി അറിയില്ലെന്നു പറഞ്ഞത്. താൻ പറഞ്ഞത് അദ്ദേഹത്തിനും മനസിലായില്ലെന്നാണ് തോന്നുന്നത്.അദ്ദേഹം പ്രൈവറ്റ് സെക്രട്ടറിക്കു ഫോണ് കൈമാറി. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രയാസമായിരിക്കാമെന്ന് എനിക്കു തോന്നി.
കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നന്പർ വാങ്ങി. തന്റെ പ്രൈവറ്റ് സെക്രട്ടറി അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. താനും കേന്ദ്രസഹമന്ത്രിയും തമ്മിൽ ഒരു വാചകവും സംസാരിച്ചില്ല. ’ഐ കനോട് അണ്ടർസ്റ്റാൻഡ് ഹിന്ദി’ എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു. മറ്റൊന്നും പറയേണ്ടിവന്നില്ല. അതിനെപ്പറ്റി എങ്ങനെയാണ് മുരളീധരൻ ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്കെത്തിയതെന്നു പിടികിട്ടുന്നില്ല.
ദുരന്തത്തിനു കാരണം സർക്കാരിന്റെ മുന്നൊരുക്കങ്ങളുടെ കുറവാണെന്നു മുരളീധരൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. എന്തു മുന്നൊരുക്കങ്ങളുടെ കുറവിനെക്കുറിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നറിയില്ല. കഴിഞ്ഞ തവണ അണക്കെട്ടു തുറന്നുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായെന്നാണ് ആരോപണം ഉയർന്നത്. ഇക്കുറി അണക്കെട്ട് ഒന്നും തുറന്നില്ല.
വെള്ളം ഉയർന്ന സ്ഥലത്തൊക്കെ മുൻ വർഷത്തെക്കാൾ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം വേണം. അതു തടയാനാവില്ല, തടുത്തുനിർത്തിയാൽ സ്വാഭാവികമായും കൂടുതൽ ആപത്തുണ്ടായെന്നുവരും. ചില ഘട്ടങ്ങളിൽ തീവ്രമഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്നു പ്രതീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സഹായം വേണ്ടെന്നു പറഞ്ഞില്ല: മുഖ്യമന്ത്രി
12:30 AM Aug 15, 2019 | Deepika.com