കൊച്ചി: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന ു നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കിയതിനെതിരേ നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് രാജവിജയ രാഘവന് തള്ളിയത്. പാതിരാത്രിയിലുണ്ടായ അപകടത്തെത്തുടര്‍ന്നു കക്ഷികളെ ചോദ്യം ചെയ്തുകഴിഞ്ഞെന്നും അന്വേഷണത്തിനും വിചാരണയ്ക്കും പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ തടസമില്ലെന്നും വിലയിരുത്തിയാണ് ഹൈക്കോടതി, മജിസ്ട്രേറ്റ് കോടതി നല്കിയ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രി 12.55നുണ്ടായ അപകടത്തിൽ രാവിലെ 7.26 നാണ് കേസെടുത്തത്. കേസെടുക്കാന്‍ വൈകിയത് ദുരൂഹമാണ്. പരിക്കേറ്റവരെ ആശുപത്രിയിലാക്കേണ്ടിവന്നതിനാലാണ് വൈകിയതെന്ന് പോലീസ് പറയുന്നത്. ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തത് ഓഗസ്റ്റ് നാലിന് വൈകുന്നേരം 5.45 നാണ്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശമില്ലെന്നു കണ്ടതിനെത്തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്കി.
മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. രക്തപരിശോധനയും ബ്രത്ത് അനലൈസര്‍ പരിശോധനയും നടത്തുന്നതില്‍ വീഴ്ച വരുത്തിയിട്ട് മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിന് ദൃക്സാക്ഷി മൊഴികളെ ആശ്രയിച്ച് ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം അനുവദിക്കാന്‍ കഴിയില്ല. വിശദമായ വസ്തുതകളിലേക്കു കടക്കാതെയാണ് വിധി പറയുന്നതെന്നും അന്വേഷണത്തെ ഈ നിരീക്ഷണങ്ങള്‍ ബാധിക്കരുതെന്നും വിധിയില്‍ പറയുന്നു.
ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കിയില്ല
12:09 AM Aug 14, 2019 | Deepika.com