തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിക്കു താഴെ തറവിസ്തൃതിയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകാൻ മന്ത്രിസഭാ തീരുമാനം. കെട്ടിടം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി 1964 ലെ ഭൂമിപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കെട്ടിടം ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ല എന്നു വ്യക്തമായി തെളിയിക്കുന്നപക്ഷമാണു നടപടി സ്വീകരിക്കുക. ഇതിനായി ആർഡിഒയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 15 സെന്റിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ തറവിസ്തൃതിയുള്ള കെട്ടിടത്തിനാണ് അനുമതി നൽകുക.
ഇതിനു പുറമെ 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാർ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കണം. ഇത്തരം സാഹചര്യം ജില്ലാ കളക്ടർ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയാറാക്കും. അതു സർക്കാരിലേക്കു സമർപ്പിക്കും. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.
ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത പട്ടയഭൂമിയിലുള്ള വാണിജ്യ നിർമാണ പ്രവർത്തനങ്ങളുടെ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമിതികളും സർക്കാരിൽ നിക്ഷിപ്തമാക്കും. ഇപ്രകാരം സർക്കാർ ഏറ്റെടുക്കുന്നവ നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള നിരക്കുകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പാട്ടത്തിനു നൽകാനും തീരുമാനിച്ചു.
ഈ വിഭാഗത്തിലൊന്നും പെടാത്തതും സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ പട്ടയമില്ലാത്ത ഭൂമിയും നിർമാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയുക്തമാക്കും. അനധികൃതമായി നൽകിയ പട്ടയങ്ങളെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും എന്നാൽ, സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങളുടെ (രവീന്ദ്രൻ പട്ടയം) കാര്യം പരിശോധിക്കുന്നതിന് അഞ്ചംഗ സമിതിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. പട്ടയങ്ങൾ സംബന്ധിച്ച സമിതിയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അതിനനുസരിച്ചുള്ള തുടർനടപടികൾ പൂർത്തീകരിക്കാനും നിർദേശിച്ചു.
ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയവ്യവസ്ഥകൾ ലംഘിച്ച് വാണിജ്യനിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതിരിക്കുന്നതിനായി ബന്ധപ്പെട്ട കെട്ടിടനിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഏത് ആവശ്യത്തിനാണോ പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാവൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണു ചട്ട ഭേദഗതി. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
മൂന്നാർ പ്രദേശത്തുള്ള നിർമാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യമായ വിധം മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. വൈദ്യുതിയുടെ മുഖ്യ പങ്കും സോളാർ പാനൽ സ്ഥാപിച്ച് ഉത്പാദിപ്പിക്കണം. മഴവെള്ള സംഭരണി നിർമിക്കണം. മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കണം തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുത്തി വട്ടവട, ചിന്നക്കനാൽ ഒഴികെയുള്ള മേഖലകൾ ഉൾപ്പെടുന്ന ഒരു ടൗണ് പ്ലാനിംഗ് സ്കീമിനു രൂപം നൽകും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സത്വര നടപടി സ്വീകരിക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിൽ 15 സെന്റിൽ 1500 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾക്ക് അനുമതി
01:27 AM Aug 08, 2019 | Deepika.com