കൊച്ചി : ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച കേസില്‍ ജാമ്യം അനുവദിച്ചത് റദ്ദാക്കാന്‍ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ പോലീസിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്ന് ജസ്റ്റീസ് രാജ വിജയരാഘവന് ചോദിച്ചു.
സര്‍ക്കാരിനുവേണ്ടി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ നല്കിയ അപ്പീലില്‍ ശ്രീറാമിന് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ് മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നല്കി. ഇതിനെതിരായാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നാളെ പരിഗണിക്കാനായി മാറ്റി.
അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയില്‍ എത്തിയ അവസരത്തില്‍ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. 15 മിനിറ്റിനകം നടത്തേണ്ട രക്തപരിശോധന പത്തു മണിക്കൂര്‍ കഴിഞ്ഞ് നടത്തിയിട്ടെന്തു കാര്യമാണുള്ളത്. തിരുവനന്തപുരത്ത് ഒരു എസ്ഐ മാത്രമേയുള്ളോ? മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ മാത്രമേയുള്ളോ?ഗവര്‍ണര്‍ ഉള്‍പ്പെടെ താമസിക്കുന്ന പ്രധാന മേഖലയില്‍ സിസിടിവി ദൃശ്യങ്ങളില്ലേ ? - കോടതി ചോദിച്ചു. എന്നാല്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായിവരുന്നതായും വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. കാറോടിച്ചത് ശ്രീറാമാണെന്ന് കാറിലുണ്ടായിരുന്ന വഫ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടെന്നും കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാമിന് സ്വാധീനശക്തിയുള്ള വ്യക്തിയാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നല്‍കിയത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കാര്‍ ഓടിച്ചത് ഒപ്പമുണ്ടായിരുന്ന വഫയാണെന്ന് പറഞ്ഞ് പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്നു സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടായാല്‍ എന്തു നടപടിക്രമങ്ങളാണ് പിന്തുടരുന്നതെന്നും നിശ്ചിത സമയത്തിനുള്ളില്‍ രക്തപരിശോധന നടത്താത്തതിന് എന്താണ് ന്യായീകരണമെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇയാള്‍ക്കും പരിക്കേറ്റതിനാല്‍ ചികിത്സ വേണ്ടിവന്നതുകൊണ്ടാണ് രക്തസാമ്പിള്‍ നിശ്ചിത സമയത്തിനുള്ളില്‍ എടുക്കാനാവാതെ പോയതെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു.
അപകടത്തില്‍ പരിക്കേറ്റെന്നും വഫയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പരിശോധന ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ജനെ കണ്‍സള്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ച് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും കിംസ് ആശുപത്രിയിലേക്കാണ് പോയത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായി കിംസില്‍ എത്തി രക്തസാമ്പിള്‍ ശേഖരിച്ചെന്നും സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി. തുടര്‍ന്നാണ് നോട്ടീസ് നല്കാന് നിര്‍ദേശിച്ച് അപ്പീൽ നാളെ പരിഗണിക്കാന്‍ മാറ്റിയത്.
ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്നു ഹൈക്കോടതി
12:51 AM Aug 08, 2019 | Deepika.com