തിരുവനനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച സംഭവത്തെ തുടർന്നു സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനു പകരം വി.ആർ. പ്രേംകുമാറിനെ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി എന്നീ ചുമതലകളും ഇദ്ദേഹം വഹിക്കും.
സാമൂഹികനീതി ഡയറക്ടറായിരുന്നു വി.ആർ. പ്രേംകുമാർ. വനിതാ- ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജിനെ സാമൂഹിക നീതി ഡയറക്ടറായി മാറ്റി നിയമിച്ചു. നേരത്തേ ശ്രീറാമിനെ ദേവികുളം സബ് കളക്ടർ സ്ഥാനത്തുനിന്നു മാറ്റിയപ്പോൾ വി.ആർ. പ്രേംകുമാറായിരുന്നു പകരമെത്തിയത്.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞുതിരികെ പ്രവേശിച്ച ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. ആസൂത്രണ സാന്പത്തികകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെബർ സെക്രട്ടറിയുടെയും അധിക ചുമതലകൾകൂടി ഇവർക്കുണ്ടാകും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ രാജേഷ് കുമാർ സിംഗിനെ നികുതി (എക്സൈസ് ഒഴികെ) പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇദ്ദേഹം കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതല വഹിക്കും. ആസൂത്രണ സാന്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകിനെ പട്ടികജാതി- വർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം കായിക -യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.
പരിശീലനത്തിനുശേഷം തിരികെ പ്രവേശിച്ച ടി.വി. അനുപമയെ വനിതാ ശിശു വികസന ഡയറക്ടറായി നിയമിച്ചു. സിപിഎംയു ഡയറക്ടറുടെ അധിക ചുമതല കൂടി ഇവർ വഹിക്കും. ഇന്റർ കേഡർ ഡപ്യൂട്ടേഷൻ ലഭിച്ച പി.ഐ. ശ്രീവിദ്യയെ പട്ടികജാതി വികസന ഡയറക്ടറായി നിയമിച്ചു.
വി.ആർ. പ്രേംകുമാർ സർവേ ഡയറക്ടർ
12:51 AM Aug 08, 2019 | Deepika.com