തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതികൾ പിഎസ്സി പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
പോലീസ് കോണ്സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പിഎസ്സി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വൈകുന്നേരം ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച നിർദേശം ക്രൈംബ്രാഞ്ച് എഡിജിപി ടി.കെ. വിനോദ്കുമാറിന് ഡിജിപി കൈമാറി.
പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവ്, ശിവരഞ്ജിത്, നസീം എന്നിവർ കേസിൽ പ്രതികളാകും. പരീക്ഷയിൽ ക്രമക്കേട് നടത്താൻ ഇവർക്ക് സഹായം ചെയ്തു നൽകിയ എസ്എപി ക്യാന്പിലെ ജീവനക്കാരനായ ഗോകുലും നെടുമങ്ങാട് സ്വദേശിയായ മറ്റൊരാളും കേസിൽ പ്രതികളാകും. ഇവർ രണ്ടു പേരുമാണ് കുത്തുകേസിലെ പ്രതികളായ വിദ്യാർഥികൾക്ക് ഫോണിലൂടെ എസ്എംഎസായി ഉത്തരങ്ങൾ അയച്ചു നൽകിയതെന്ന് പിഎസ്സി ആഭ്യന്തര വിജിലൻസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എസ്എപി ക്യാന്പിലെ ജീവനക്കാരനായ ഗോകുൽ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ അടുത്ത സുഹൃത്താണ്. പരീക്ഷ നടന്ന സമയത്ത് രണ്ടു ഫോണ് നന്പറുകളിൽ നിന്നായി ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്എംഎസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നന്പറുകളിൽ നിന്നായി 78 എസ്എംഎസുകളും വന്നതായി പിഎസ്സി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെയുള്ള തെളിവുകളുൾപ്പെടെയുള്ള റിപ്പോർട്ട് അടക്കമാണ് പിഎസ്സി പോലീസ് മേധാവിക്കു പരാതി നൽകിയത്.
പിഎസ്സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
12:51 AM Aug 08, 2019 | Deepika.com