തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചതു പിഎസ്സി യാണെന്നും അവരുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സിയുടെ പ്രഫഷണലിസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു അധികൃതരുമായി ചർച്ച നടത്തും. ഇതുവഴി വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തണം. സിബിഐ അന്വേഷണത്തോടു യോജിപ്പില്ല. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി എല്ലാം പുറത്തുവരട്ടെ. ക്രമക്കേടു നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.
പിഎസ്സിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണു മുൻപ് പറഞ്ഞത്. വിശ്വാസ്യത പ്രധാനമാണ്. അതു ദുർബലപ്പെടുത്തരുത്.
മുൻ ചെയർമാന്റെ വീഴ്ച സംബന്ധിച്ചു രണ്ടു തരത്തിലുള്ള അന്വേഷണത്തിനുള്ള നിർദേശം തന്റെ മുന്നിൽ വന്നിരുന്നു. അന്ന് അദ്ദേഹം കോണ്‍ഗ്രസിലാണ്. വിജിലൻസ് അന്വേഷണമോ വകുപ്പുതല അന്വേഷണമോ നടത്താനായിരുന്നു നിർദേശം. വകുപ്പുതല അന്വഷണം നടത്താനാണ് തീരുമാനിച്ചത്. പിഎസ്സി യുടെ വിശ്വാസ്യത നിലനിർത്തുന്നതിനും ആ സ്ഥാപനത്തോടുള്ള സമീപനത്തിന്റെ ഭാഗമായുമാണു തീരുമാനം എടുത്തത്.പിഎസ്സി നടത്തിയ പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ചിലർക്ക് അസാധാരണ നേട്ടമുണ്ടായെന്ന ആക്ഷേപം ആഭ്യന്തര വിജിലൻസ് അന്വേഷിക്കുകയും ആരോപണവിധേയരെ അയോഗ്യരാക്കുകയും ചെയ്തു. ഏതാനും പേർ നടത്തിയ കുറ്റകൃത്യമാണിത്. 2003ൽ ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് എൽഡി ക്ലർക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. അന്നും ആഭ്യന്തര വിജിലൻസ് അന്വേഷിച്ച ശേഷം പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. 2010ൽ എസ്ഐ പരീക്ഷ റദ്ദാക്കേണ്ടി വന്നു. ഇതെല്ലാം ചെയ്തതു ബാഹ്യ സമ്മർദം മൂലമല്ല.
പിഎസ്സി യുടെ വിശ്വാസ്യത ഉറപ്പാക്കാനായിരുന്നു: മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സി പരീക്ഷാ ക്രമക്കേട് ; കർശന നടപടി: മുഖ്യമന്ത്രി
12:51 AM Aug 08, 2019 | Deepika.com