കൊച്ചി: ദേശീയ പാതയോരത്തെ വൈദ്യുതിതൂണുകളില്‍ പോലും പരസ്യം സ്ഥാപിക്കാനുള്ള അനുമതി നല്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി .
ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാത അഥോറിറ്റി അനുമതി നിഷേധിച്ചതിനെതിരേ കൊച്ചി സ്വദേശി ഷാനി ജോണ്സണ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. ദേശീയപാത (സ്ഥലവും ഗതാഗതവും) നിയന്ത്രണ നിയമപ്രകാരം പാതയും അതോടനുബന്ധിച്ച ഭൂമിയും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും പരസ്യം സ്ഥാപിക്കാന്‍ ദേശീയ പരാതി അഥോറിറ്റിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു.
ഹര്‍ജി പരിഗണിക്കവെ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് രൂപവത്കരിച്ച പാതയോര പരസ്യനയത്തിന്റെയും റോഡ് ഗതാഗത മന്ത്രാലയത്തിന്റെ സര്‍ക്കുലറിന്റെയും ഭാഗമായാണ് പരസ്യത്തിന് അനുമതി നിഷേധിച്ചതെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ വിശദീകരണം. പാതയോരങ്ങളിലെ പരസ്യങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനിടയാക്കുന്നതിനാല് ജനസുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ് നയം.
ഇതിന്റെ ഭാഗമായാണ് ദേശീയപാതയിലും പാതയോരത്തും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാത്തത്. ഇതുമായി ബന്ധപ്പെട്ട് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ സര്‍ക്കുലറും നിലവിലുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് സൂചനകള്‍, ആശുപത്രി, ബസ് സ്റ്റോപ്പ് സൂചനകള്‍ എന്നിവയല്ലാത്ത പരസ്യങ്ങള്‍ പാതയോരത്ത് പാടില്ലെന്നാണ് ഇതില്‍ പറയുന്നതെന്നും വ്യക്തമാക്കിയിരുന്നു.
കൊച്ചി കോര്പറേഷന് പരിധിയിലെ ചില മേഖലകളിലെ സോഡിയം വേപ്പര്‍ ലാംബ് പോസ്റ്റുകളില്‍ നിശ്ചിത വലിപ്പത്തിലുള്ള പരസ്യം സ്ഥാപിക്കാന്‍ ഹര്ജിക്കാരന് കരാറെടുത്തിരുന്നു. ടെൻഡര്‍ വിജ്ഞാപന പ്രകാരം ദേശീയപാതയില്‍ ദേശീയപാത അഥോറിറ്റിയുടെ (എന്‍എച്ച്എഐ) എന്‍ഒസി വേണമെന്നതിനാല്‍ ഇടപ്പള്ളി മുതല്‍ തൈക്കൂടം പാലം വരെ ഭാഗത്ത് അനുമതി തേടി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജി കോടതി തള്ളി.
ദേശീയ പാതയോരത്തെ വൈദ്യുതി തൂണുകളില്‍ പരസ്യം സ്ഥാപിക്കാനുള്ള അനുമതി നല്കാന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ല: കോടതി
01:10 AM Jul 24, 2019 | Deepika.com