പാലാ: കന്യാസ്ത്രീ പീഡനക്കേസിൽ കുറ്റപത്രത്തിലെ ചില രേഖകൾ പ്രതിഭാഗത്തിനു കൈമാറാത്തതിനെക്കുറിച്ച് പ്രോസിക്യൂഷൻ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്നു പാലാ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
വെള്ളിയാഴ്ച കോടതിയിൽ വിശദീകരണം സമർപ്പിക്കണം. കുറ്റപത്രത്തിൽ രേഖപ്പെടുത്തിയ എല്ലാ മൊഴികളുടേയും രേഖകളുടേയും പകർപ്പ് പ്രതിക്ക് അവകാശപ്പെട്ടതാണ്. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു കൈമാറാൻ പാടില്ലാത്ത രേഖകൾ ഇക്കൂട്ടത്തിലുണ്ടോയെന്നു കോടതി പ്രോസിക്യൂഷനോടു ചോദിച്ചു.
കൈമാറുന്നതിനു തടസമുണ്ടായിരുന്നെങ്കിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾത്തന്നെ അക്കാര്യം രേഖാമൂലം ആവശ്യപ്പെടേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല. പ്രോസിക്യൂഷൻ പകർപ്പു കൈമാറാൻ തയാറാകാത്ത പ്രധാനപ്പെട്ട ഏഴു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു കോടതി ചോദിച്ചു.
രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൈമാറാത്തത് എന്തുകൊണ്ടാണ്. ഇരയുടെ ഫോണ് ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയതിന്റേയും ഇരയെ ഡോക്ടർ പരിശോധിച്ചതിന്റേയും ഡിവിഡി റിപ്പോർട്ടുകൾ രഹസ്യ സ്വഭാവമുള്ളതാണോയെന്നും കോടതി ചോദിച്ചു.
ഇന്നലേയും പ്രോസിക്യൂഷൻ ഏതാനും രേഖകൾകൂടി പ്രതിഭാഗത്തിനു കൈമാറി.
എന്നാൽ സുപ്രധാന രേഖകളുടെ പകർപ്പുകൾ കൈമാറിയിട്ടില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസിന്റെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെയും കോടതിയിൽ ഹാജരായില്ല. പ്രോസിക്യൂഷനുവേണ്ടി ജൂണിയർ അഭിഭാഷകയാണ് എത്തിയത്. ഈ സാഹചര്യത്തിൽ പ്രതിഭാഗത്തിനു കൈമാറാൻ തടസമുള്ള രേഖകൾ ഏതെല്ലാമെന്നും അതിനു കാരണമെന്തെന്നും രേഖാമൂലം അറിയിക്കാൻ കോടതി പ്രോസിക്യൂഷനോട് ഉത്തരവായി.കുറ്റപത്രത്തിലെ പന്ത്രണ്ടു രേഖകൾകൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ നൽകിയ പരാതി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്.
ഏപ്രിൽ ആദ്യവാരമാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.അതിനുശേഷം കുറ്റപത്രത്തിലെ രേഖകളുടെ പകർപ്പുകൾക്കുവേണ്ടിയാണ് മൂന്നാം തവണ കോടതി കേസ് പരിഗണിച്ചത്.ഇക്കാര്യത്തിൽ തീർപ്പായ ശേഷമേ വിസ്താരത്തിനായി കേസ് ജില്ലാ സെഷൻസ് കോടതിക്കു കൈമാറാനാകൂ.
മൊഴികളുടേയും രേഖകളുടേയും പകർപ്പ് പ്രതിക്ക് അവകാശപ്പെട്ടത്: കോടതി
12:34 AM Jul 24, 2019 | Deepika.com