തിരുവനന്തപുരം: ഭൂമി കൈമാറ്റ രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട ആൾമാറാട്ടം തടയുന്നതിനായി സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും സിസിടിവി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നു. അടുത്ത മാസം സംസ്ഥാനത്തെ മുഴുവൻ ജില്ലാ രജിസ്ട്രാർ ഓഫീസുകളിലും സബ് രജിസ്ട്രാർ ഓഫീസുകളിലും സിസിടിവി സംവിധാനം ഒരുക്കും. ഇതോടൊപ്പം ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് ഇനി മുതൽ ഭൂമി വാങ്ങുന്നവരുടെ അക്കൗണ്ടിൽനിന്ന് സബ് രജിസ്ട്രാർ ഓഫീസുകളിൽ നേരിട്ട് അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും.
ഭൂമി ഇടപാടുകൾ നടത്തുന്നവരുടെ ഫോട്ടോ ആധാരത്തിൽ അടക്കം പതിക്കുന്നുണ്ടെങ്കിലും ആൾമാറാട്ടവുമായി ബന്ധപ്പെട്ട പരാതികളും ഏറുന്നുണ്ട്. ആൾമാറാട്ടവും അഴിമതിയും അടക്കമുള്ള പരാതികൾ പൂർണമായി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ ഓഫീസുകളിലും സബ് രജിസ്ട്രാർ ഓഫീസുകളിലും സിസിടിവി സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയത്. നിലവിൽ ട്രഷറിയിൽ രജിസ്ട്രേഷൻ ഫീസായി അടച്ച തുകയുടെ ചെലാൻ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഹാജരാക്കുകയായിരുന്നു പതിവ്.
രജിസ്ട്രേഷൻ ഫീസ് ഈടാക്കാൻ പോയിന്റ് ഓഫ് സെയിൽ മെഷീൻ എല്ലാ രജിസ്ട്രേഷൻ ഓഫീസുകളിലും സ്ഥാപിക്കും. ഭൂമി വാങ്ങുന്നവരുടെ അക്കൗണ്ടിൽനിന്ന് ഇതിനാവശ്യമായ തുക ഇതു വഴി കൈമാറാനാകും. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്റ്റാന്പ് ഡ്യൂട്ടി ഇ- സ്റ്റാന്പിംഗ് വഴിയും ഇതിൽ കുറവുള്ള തുകയ്ക്കുള്ള സ്റ്റാന്പ് ഡ്യൂട്ടി സ്റ്റാന്പായുമാണ് നൽകുന്നത്.
സബ് രജിസ്ട്രാർ ഓഫീസുകളിൽ നെറ്റ്വർക്ക് പ്രശ്നം പരിഹരിക്കാൻ ഒന്നിൽ കൂടുതൽ നെറ്റ്വർക്ക് സംവിധാനം ഏർപ്പെടുത്തും. നിലവിലുള്ള ബിഎസ്എൻഎലിനെ കൂടാതെ സ്വകാര്യ കന്പനിയെ കൂടി ഉൾപ്പെടുത്തും. ഇതിനായി ഒപ്ടിക് ഫൈബർ കേബിൾ സ്ഥാപിക്കാനുള്ള ജോലികൾക്കായി കെൽട്രോണിനെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞവർഷം ഓഗസ്റ്റിലെ പ്രളയകാലത്ത് ഇടിഞ്ഞ ഭൂമി രജിസ്ട്രേഷൻ ഇടപാടുകൾക്കു ഇക്കഴിഞ്ഞ മാർച്ച് മാസത്തോടെ വീണ്ടും ജീവൻ വച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഭൂമി കൈമാറ്റം വഴി 204 കോടി രൂപയാണു സംസ്ഥാന ഖജനാവിലേക്കു ലഭിച്ചത്. സെപ്റ്റംബറിൽ 269 കോടിയും ഒക്ടോബറിൽ 263 കോടിയുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഭൂമി കൈമാറ്റം വഴി സംസ്ഥാനത്തിന് 421 കോടി രൂപയാണ് ലഭിച്ചത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിനു ശേഷം സംസ്ഥാനത്തു പ്രതിവർഷം 12,000 ആധാരങ്ങളുടെ രജിസ്ട്രേഷനുകളിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ആധാരത്തിൽ കുറവുണ്ടെങ്കിലും ഫീസ് ഇനത്തിൽ ലഭിക്കുന്ന തുകയിൽ വർധനയുണ്ടായിട്ടുണ്ട്. 2017-18 കാലയളവിൽ 3162 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ 2018- 19 സാന്പത്തിക വർഷം 3295 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചു.
കെ. ഇന്ദ്രജിത്ത്
ഭൂമി കൈമാറ്റം; ആൾമാറാട്ടം തടയാൻ സബ് രജിസ്ട്രാർ ഓഫീസുകളിൽ സിസിടിവി നിരീക്ഷണം
12:23 AM Jul 24, 2019 | Deepika.com