തിരുവനന്തപുരം: സാധാരണക്കാരിൽനിന്നു വായ്പാ കുടിശിക തിരിച്ചുപിടിക്കാൻ ചില ബാങ്കുകൾ അധോലോക സംഘങ്ങളെവരെ ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഇതു തുടരാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ഓൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും നേതൃത്വത്തിലുള്ള ബാങ്ക് ദേശസാത്കരണത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബാങ്കുകളുടെ ഇത്തരം നടപടിക്കു മാറ്റം വരുത്തണം. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കിടപ്പാടം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്പോൾ വായ്പാ കുടിശികയുടെ പേരിൽ ഉള്ള സർഫാസി ആക്ടിന്റെ അടിസ്ഥാനത്തിൽ കിടപ്പാടം ജപ്തി ചെയ്യാനാണു ബാങ്കുകൾ ശ്രമിക്കുന്നത്. സർഫാസി ആക്ടുമായി ബന്ധപ്പെട്ടു കൃഷിക്കാർക്കും സാധാരണക്കാർക്കുമെതിരേ ക്രൂര നടപടികൾ തുടരുകയാണ്. സംസ്ഥാന സർക്കാർ തന്നെ പലതവണ യോഗം വിളിച്ചിട്ടും പൊതുനയത്തിന്റെ ഭാഗമായി ഒട്ടേറെ കടുത്ത നടപടി തുടരുന്ന സമീപനമാണു ബാങ്കുകൾ സ്വീകരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളെ നഷ്ടത്തിലാക്കുന്നത് സ്വകാര്യ- പുതുതലമുറ ബാങ്കുകളെ വളർത്താനാണ്. ബഹുരാഷ്ട്ര ധന കോർപറേറ്റുകൾക്കു ഇന്ത്യയിലെ ധനമേഖല തുറന്നു കൊടുക്കാനാണിത്. കർഷകരേയും ചെറുകിട കച്ചവടക്കാരെയും ചൂഷണം ചെയ്യുന്ന സമീപനമാണു ബാങ്കുകൾ സ്വീകരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ബാങ്ക് ദേശസാത്കരണ നടപടികൾ 1991ൽ വന്ന കോണ്ഗ്രസ് സർക്കാരുകളാണ് ആദ്യം അട്ടിമറിച്ചത്.
പിന്നീട് 2014നു ശേഷം അധികാരത്തിലെത്തിയ ബിജെപി സർക്കാർ നടപടികളുടെ ആക്കം കൂട്ടിയതായും മുഖ്യമന്ത്രി ആരോപിച്ചു.
ഫെഡറേഷൻ പ്രസിഡന്റ് അനിയൻ മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെപി സംസ്ഥാന കൗണ്സിൽ അംഗം ബി. രാധാകൃഷ്ണമേനോൻ, സി.ഡി. ജോസൻ, കെ.എസ്. കൃഷ്ണ, പി. മാത്യു ജോർജ് എന്നിവരും പ്രസംഗിച്ചു.
കുടിശിക തിരിച്ചു പിടിക്കാൻ ചില ബാങ്കുകൾ അധോലോക സംഘങ്ങളെ വരെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
11:58 PM Jul 23, 2019 | Deepika.com