കോട്ടയം: കെവിൻ കേസിൽ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച തെളിവുകൾ നിരാകരിച്ചു പ്രതിഭാഗം വാദം പൂർത്തിയാക്കുന്നു. കെവിനെ കൊലപ്പെടുത്തുമെന്ന രീതിയിൽ ഒന്നാം പ്രതി ഷാനു ചാക്കോ അയച്ചുവെന്നു പറയുന്ന വാട്സ് ആപ് സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചു.
പ്രോസിക്യൂഷൻ ഹാജരാക്കിയ സന്ദേശങ്ങൾ ആധികാരികമല്ല. ഷാനു സന്ദേശം അയച്ചെങ്കിൽത്തന്നെ അതു സ്വീകരിച്ച അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. അതു പരിശോധിച്ചില്ല. പപ്പ കുവൈറ്റ് എന്ന അക്കൗണ്ടിലേക്കാണ് സന്ദേശം പോയതെങ്കിൽ ആ അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു.
കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ് പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച പറ്റി. ഫോണ് പാറ്റേണ് ലോക്കാണെന്ന് അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. ഫോണ് കണ്ടെടുത്തപ്പോൾ തൊണ്ടി മഹസർ എഴുതിയപ്പോൾ ഫോണ് ഫ്ലൈറ്റ് മോഡിലാക്കിയെന്നു രേഖപ്പെടുത്തിയിരുന്നു. ലോക്ക് തുറക്കാൻ കഴിയാത്ത ഫോണ് ഫ്ലൈറ്റ് മോഡാക്കുന്നത് എങ്ങനെയാണ്. മാന്നാനത്തെ നിരീക്ഷണ കാമറയിൽ പ്രതികളുടെ വണ്ടി കണ്ടുവെന്ന വാദത്തിലും കഴന്പില്ല. ആദ്യം ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകിയ സ്റ്റേറ്റ് ഫോറൻസിക് ലാബ് പറഞ്ഞതു രാത്രിയിലെ വീഡിയോ ദൃശ്യത്തിൽനിന്നു നിശ്ചലദൃശ്യങ്ങൾ വേർതിരിച്ചു സൂക്ഷ്മമായി പരിശോധിച്ചു കൃത്യത വരുത്താൻ പ്രയാസമെന്നാണ്.
വാദം തുടങ്ങിയ ശേഷം നിശ്ചലദൃശ്യം വേർതിരിച്ച് എടുക്കാമെന്ന പുതിയ റിപ്പോർട്ട് നൽകി. ഏതാണ് ശരി. പ്രതികളുടെ വാഹനം നിരീക്ഷണ കാമറ ദൃശ്യത്തിൽ ഉണ്ടായിരുന്നുവെന്ന വാദം വിശ്വസനീയമല്ല. കേസിലെ പ്രതി ഷാനു ചാക്കോ മാന്നാനത്തു വാഹനം പരിശോധിച്ച ഗാന്ധിനഗർ എഎസ്ഐ ബിജുവുമായി നടത്തിയ ഫോണ് സംഭാഷണങ്ങൾ ആധികാരിക തെളിവായി എടുക്കാൻ കഴിയില്ല. ഇതിനു നിയമസാധുത ഇല്ല. പ്രതിയും പോലീസുമായുള്ള സംഭാഷണം തെളിവാക്കുന്നതിനു നിയമപരമായി തടസമുണ്ട്. ഫോണ് സംഭാഷണ രേഖകൾ പലതും എഡിറ്റഡാണെന്നും പ്രതിഭാഗം ആരോപിച്ചു.പ്രതിഭാഗം വാദം ഇന്നു പൂർത്തിയായേക്കും.
കെവിൻ വധം: വാട്സ് ആപ് സന്ദേശം തെളിവല്ലെന്നു പ്രതിഭാഗം
11:58 PM Jul 23, 2019 | Deepika.com