കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കർഷകദിനമായ ചിങ്ങം ഒന്ന് “കർഷക കണ്ണീർദിന’’മായി ആചരിക്കുമെന്ന് ഇൻഫാം. വിലത്തകർച്ചയും കടക്കെണിയും കർഷക ആത്മഹത്യകളും വന്യമൃഗശല്യവും പെരുകുന്പോൾ ഖജനാവിലെ കോടികൾ ചെലവഴിച്ചുള്ള ധൂർത്തും കർഷകരിൽനിന്നു നിർബന്ധിത പിരിവു നടത്തിയും സർക്കാർവക കർഷക ദിനാചരണം പ്രഹസനമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ഇൻഫാമിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ താലൂക്ക് ഓഫീസുകളിലേക്കും ചിങ്ങം ഒന്നിനു കർഷകർ മാർച്ച് ചെയ്യും. തുടർന്ന് താലൂക്ക് ഓഫീസുകൾക്കുമുന്പിൽ കർഷകപ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. കർഷക ആവശ്യങ്ങൾ വിളംബരംചെയ്യും.
പ്രളയദുരന്ത നിവാരണപ്രക്രിയകളിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. എല്ലാ കർഷക പ്രസ്ഥാനങ്ങളും ചിങ്ങം ഒന്നു കർഷക കണ്ണീർദിനമായി പ്രതിഷേധിക്കാൻ മുന്നോട്ടു വരണമെന്നും കർഷകർ സംഘടിച്ചു നീങ്ങണമെന്നും ഇൻഫാം കർഷകരോട് ആഹ്വാനംചെയ്തു.
കർഷകദിനം കണ്ണീർദിനമായി ആചരിക്കും: ഇൻഫാം
11:42 PM Jul 23, 2019 | Deepika.com