തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലും പ്രതിയുടെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിലും ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നടത്തിവന്ന നിരാഹാര സമരത്തിനു പിന്തുണയുമായി യൂത്ത് കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
മണിക്കൂറോളം പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് രാവിലെ മുതൽ തിരുവനന്തപുരം എംജി റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. നിരവധി പ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റു. നഗരം പൂർണമായും പോലീസ് വലയത്തിലായിരിക്കെ ഇന്നലെ ഉച്ചയ്ക്ക 12.30 ഓടെ പ്രസ്ക്ലബ് പരിസരത്തുനിന്നാണ് യൂത്ത് കോണ്ഗ്രസിന്റെ മാർച്ച് ആരംഭിച്ചത്. മാർച്ച് സെക്രട്ടേറിയറ്റ് സമരഗേറ്റിലേക്ക് എത്തിയപ്പോൾ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി.
ഇതിനിടെ കെഎസ്യുവിന്റെ സമരപ്പന്തലിനു മുന്നിലും പോലീസും പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് ജീപ്പ് മാറ്റണമെന്ന ആവശ്യവുമായി പ്രവർത്തകർ രംഗത്തെത്തി. ഇതോടെ സമരഗേറ്റിനു മുന്നിൽനിന്നു പോലീസ് നിരാഹാരപ്പന്തലിനടുത്തേക്ക് ഓടിയെത്തി.
ഇതിനിടെ കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയെ പോലീസ് കൈയേറ്റം ചെയ്തുവെന്നാരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രവർത്തകർ രണ്ടിടങ്ങളിലായി തിരിഞ്ഞ് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചു. സംഘർഷം രൂക്ഷമായതോടെ പോലീസിനു നേർക്കു കല്ലേറുണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർച്ചയായി മൂന്നു പോലീസുകാർ 25 -ലധികം തവണയാണ് കണ്ണീർവാതക ഷെല്ലുകൾ പൊട്ടിച്ചത്.
യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
01:43 AM Jul 23, 2019 | Deepika.com