തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഇന്ത്യയുടെ സ്വപ്നത്തിനു കരുത്തു പകരുന്നതുകൂടിയാണു ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണ വിജയമെന്ന് ഐഎസ്ആർഒ മുൻ ചെയർമാനും ചന്ദ്രയാൻ ഒന്ന് മിഷന്റെ ശിൽപിയുമായ ഡോ. ജി. മാധവൻ നായർ.
ജിഎസ്എൽവി മാർക്ക്-3 യുടെ നാലാമത്തെ വിക്ഷേപണമാണ് ഇന്നലെ വിജയകരമായി നിർവഹിക്കാനായത്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഇന്ത്യ ഉപയോഗിക്കാൻ പോകുന്നതും ജിഎസ്എൽവി മാർക്ക്-3 തന്നെയാണ്. അതു തന്നെയാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണ വിജയം നൽകുന്ന പ്രതീക്ഷയും.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ നാഴികക്കല്ലാണു ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണവിജയം. സങ്കീർണമായ ദൗത്യത്തിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. ഇതു ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തും. സ്പേസ് ക്ലബ്ബിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കും. മിഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഈ മേഖലയിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ചന്ദ്രന്റെ ഭൂപ്രകൃതി, ധാതുശാസ്ത്രം, മൂലക സമൃദ്ധി, ജലത്തിന്റെ സാന്നിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിയും. ഇത്തരത്തിലുള്ള അറിവുകൾ ഭാവിയിൽ വളരെയധികം സഹായകമാകും. മനുഷ്യർക്ക് ഉപകാരപ്രദമായ മൂലകങ്ങൾ ഭാവിയിൽ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു സഹായകരമാകുമെന്നാണു പ്രതീക്ഷ. ചന്ദ്രയാൻ രണ്ടിലൂടെ ബഹിരാകാശ സ്റ്റേഷൻ എന്ന സ്വപ്നത്തിലേക്കും കൂടുതലടുക്കാനാവും. ബഹിരാകാശത്ത് സ്ഥിരം സ്റ്റേഷൻ എന്നത് ഐഎസ്ആർഒ ആദ്യം യാഥാർഥ്യമാക്കേണ്ട ദൗത്യങ്ങളിലൊന്നാണ്. ഇതിനുള്ള എല്ലാ സാങ്കേതിക മികവും ഇന്ത്യക്കുണ്ടെന്നും ഡോ. ജി. മാധവൻ നായർ പറഞ്ഞു.
ഇന്ത്യയുടെ സ്വപ്നത്തിനു കരുത്തേകുന്ന വിജയം: ഡോ. ജി. മാധവൻ നായർ
01:43 AM Jul 23, 2019 | Deepika.com