തിരുവനന്തപുരം: പാർട്ടിയുടെ അനുമതിയില്ലാതെ കൊല്ലത്ത് സഹകരണ സംഘത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രി വാങ്ങിയ ചാത്തന്നൂർ എംഎൽഎ ജി.എസ്. ജയലാലിനെതരേ നടപടിയെടുക്കാൻ സിപിഐ എക്സിക്യൂട്ടീവ് തീരുമാനം.
പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം ജയലാലിനെ ഒഴിവാക്കാനാണു ധാരണ. എന്നാൽ, സംസ്ഥാന കൗണ്‍സിലിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. ജയലാൽ പാർട്ടി സംസ്ഥാന കൗണ്‍സിൽ അംഗം കൂടിയാണ്.
എക്സിക്യുട്ടീവ് തീരുമാനമനുസരിച്ചു സഹകരണ സംഘത്തിന്റെ പ്രസിഡന്റു സ്ഥാനത്തുനിന്നു ജയലാൽ രാജിവയ്ക്കും.
കൊല്ലത്ത് ജി.എസ്.ജയലാൽ പ്രസിഡന്റായിട്ടുള്ള സഹകരണ സംഘം അഞ്ചു കോടിയിലധികം രൂപ ചെലവഴിച്ചു സ്വകാര്യ ആശുപത്രി വാങ്ങിയതു സിപിഐയിൽ വലിയ വിവാദമായിരുന്നു.
ഇടപാട് അന്വേഷിക്കാൻ പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തോടു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ പാർട്ടി അന്വേഷണത്തിൽ ജയലാൽ തെറ്റു സമ്മതിക്കുകയും ചെയ്തു.
ജി.എസ്. ജയലാൽ എംഎൽഎയ്ക്കെതിരേ സിപിഐ നടപടി
01:15 AM Jul 23, 2019 | Deepika.com