തിരുവനന്തപുരം: പത്തു ദിവസത്തിനു ശേഷം ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തുറന്നതു പോലീസിന്റെ സംരക്ഷണ വലയത്തിൽ. രാവിലെ 7.30 ഓടെ തന്നെ കോളജിലും പ്രധാന ഗേറ്റിനു മുന്നിലും വൻ പോലീസ് സംഘം നില ഉറപ്പിച്ചിരുന്നു. അധ്യാപകരേയും വിദ്യാർഥികളേയും പോലീസ് ഐഡൻഡിറ്റി കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.
ചില വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും എത്തിയിരുന്നു.
യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ പതിറ്റാണ്ടുകൾക്ക് ശേഷം കെഎസ്യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കത്തിക്കുത്തും ഉത്തരക്കടലാസ് മോഷണവും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് ഇന്നലെ കെഎസ്യുവിന്റെ യൂണിറ്റ് പ്രഖ്യാപനം ഉണ്ടായത്. അമൽ ചന്ദ്ര പ്രസിഡന്റും എസ്.അച്യുത് സെക്രട്ടറിയുമായ യൂണിറ്റാണ് ഇന്നലെ നിലവിൽ വന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്യു നടത്തിയ നിരാഹാര സമരപ്പന്തലിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ് യൂണിറ്റ് പ്രഖ്യാപനം നടത്തിയത്. ആര്യ എസ്. നായർ (വൈസ് പ്രസിഡന്റ്), ഐശ്വര്യ ജോസഫ്(ജോയിന്റ് സെക്രട്ടറി) , പി.ടി. അമൽ (ട്രഷറർ , ബോബൻ, ഇഷാൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. യൂണിറ്റ് പ്രഖ്യാപനത്തിനു ശേഷം ഭാരവാഹികൾ കോളജിലെത്തി പ്രിൻസിപ്പൽ ഡോ.സി.സി. ബാബുവിനെ കണ്ടു ചർച്ച നടത്തി.
പിണറായിക്ക് അഹങ്കാരം: ഡീൻ കുര്യാക്കോസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഹങ്കാരമാണെന്നും അതിനാലാണു കെഎസ്യു സമരം എന്തിനാണെന്ന് അറിയാത്തതെന്നു പറഞ്ഞതെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി.
യൂത്ത് കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്തിനാണ് സമരമെന്നു മുഖ്യമന്ത്രി വരും ദിവസങ്ങളിൽ മനസിലാക്കും.
സംസ്ഥാനം ഇതുവരെ കാണാത്ത വിധത്തിൽ അഴിമതിയും അരാജകത്വവും അക്രമവും അരങ്ങേറുന്പോൾ നോക്കി നിൽക്കാൻ യൂത്ത് കോണ്ഗ്രസിനു കഴിയില്ല. സർക്കാർ പിഎസ്സി യെ പൂർണമായും അഴിമതിവത്കരിച്ചു.
കേരള സർവകലാശാലയുടെ അന്തസ് തെരുവിൽ വലിച്ചെറിഞ്ഞ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും സർക്കാരിന്റെ ഈ ചെയ്തികൾക്കെതിരേ പോരാട്ടം തുടരുമെന്നും ഡീൻ കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥികളെ സ്വീകരിച്ചതു പോലീസ്
12:39 AM Jul 23, 2019 | Deepika.com