കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ എതിർപ്പു പ്രകടിപ്പിച്ചവർ ഉപയോഗിച്ച മാർഗങ്ങൾ സഭയ്ക്കു യോജിക്കാത്തതാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിക്കാനെത്തിയ വിവധ രൂപതകളിലെ കത്തോലിക്കാ കോണ്ഗ്രസ് പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്. കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമരപരിപാടികളാണ്. ഇത്തരം സമരരീതി സഭയ്ക്കു യോജിച്ചതല്ല. ഒരു വിഭാഗം ആളുകൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കു മനസിലാക്കാൻ ബുദ്ധിമുട്ടുള്ള പ്രമേയങ്ങളുമായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.
കോടതി വ്യവഹാരങ്ങളും പ്രതിഷേധപ്രകടനങ്ങളും കോലം കത്തിക്കലും അവസാനം അതിരൂപതയ്ക്കുള്ളിൽ നിരാഹാരസമരവും നടത്തി. ഇതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന രീതിയിലേക്കു മാറി. ഇതൊന്നും സഭാത്മകമായിരുന്നില്ല. സഭയിൽ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചവരെ അതിലേക്കു നയിച്ചതാരെന്ന് അറിഞ്ഞുകൂടാ. പ്രതിഷേധിച്ചവരിൽ നല്ലൊരു വിഭാഗത്തിന് സത്യാവസ്ഥ മനസിലായതിനാൽ പിന്മാറി. ചെറിയൊരു വിഭാഗം മാത്രമാണു പ്രതിഷേധിക്കുന്നത്.
പ്രതിഷേധമുണ്ടാക്കുന്നവരെ ആരെയും ഒരിക്കലും തള്ളിക്കളയരുത്. മാറ്റി നിർത്തരുത്. അവരോടു വിദ്വേഷം പുലർത്തരുത്. അവരെ സഭയോടു ചേർത്തു നിർത്തി സഭയെ ശക്തിപ്പെടുത്തണമെന്നും മാർ ആലഞ്ചേരി ആഹ്വാനം ചെയ്തു. എതിർപ്പു പ്രകടിപ്പിക്കുന്നവർ ഉന്നയിക്കുന്ന വിഷയത്തിൽ താൻ സത്യവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ കർദിനാൾ, താൻ നിശബ്ദത പാലിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുമായിരുന്നുവെന്നും പറഞ്ഞു. ഇനിയും തന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ചു നിശബ്ദത മാത്രമേ ഉണ്ടാവുകയുള്ളൂ. വ്യക്തിപരമായി തനിക്കു മനഃക്ലേശമില്ലെന്നു പറഞ്ഞ കർദിനാൾ, മറ്റു ചില മനഃക്ലേശങ്ങളുണ്ടായിട്ടുണ്ടെന്നും അതു സിനഡിനെ അറിയിക്കുമെന്നും വ്യക്തമാക്കി.
ആരോടും വിദ്വേഷമോ പകയോ വച്ചുപുലർത്തരുതെന്നു പ്രതിനിധികളെ ഉപദേശിച്ച കർദിനാൾ, ആർക്കുമെതിരേ ചെറിയൊരു വാക്കുപോലും പറയരുതെന്നും ഓർമിപ്പിച്ചു. അങ്ങനെ ചെയ്താൽ അതു ക്രൈസ്തവത്വത്തിനു ചേർന്നതല്ല. സഭയുടെ മക്കൾ എന്ന നിലയിൽ സഭയോടുചേർന്നു നിൽക്കാൻ ശ്രദ്ധിക്കണം. ശത്രുക്കളെ സ്നേഹിക്കണമെന്നാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. ഇവിടെ നമുക്കു ശത്രുക്കളില്ല. തെറ്റായ പ്രവർത്തനരീതിയിൽ വീണു പോയ ഒരു വിഭാഗം മാത്രമാണുള്ളത്. ഇനിയും അവരുടെ ചിന്താഗതി തുടർന്നാൽ തിരുത്തിക്കൊടുക്കാൻ കത്തോലിക്കാ കോണ്ഗ്രസിനു കഴിയണം.
സീറോ മലബാർ സഭ ഭാരതത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സഭയാണ്. നമ്മുടെ ശക്തി ആരുടെ മേലും ആധിപത്യം പുലർത്താൻവേണ്ടിയല്ല. മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യാനുള്ളതാണ്. എല്ലാ തിന്മകളിൽനിന്നും നന്മ പുറപ്പെടുവിക്കാൻ കഴിയും. ഇപ്പോൾ സഭയിൽ നടന്നതു യഥാർഥ സഭയ്ക്കു ചേർന്നതല്ല. നമ്മുടെ സഭ കൂടുതൽ ശുശ്രൂഷകളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്ഗ്രസ് പ്രതിനിധികൾ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിലായിരുന്നു കർദിനാളിനെ സന്ദർശിച്ചത്.
ചിലർ എതിർപ്പിന് ഉപയോഗിച്ചത് സഭയ്ക്കു യോജിക്കാത്ത മാർഗങ്ങൾ: മാർ ആലഞ്ചേരി
12:39 AM Jul 23, 2019 | Deepika.com