തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലും പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിലും ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നടത്തിവന്ന നിരാഹാര സമരത്തിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ പോലീസ് നേരിട്ടതോടെ തലസ്ഥാനം യുദ്ധക്കളമായി. കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെ നിരാഹാരമനുഷ്ഠിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ നിരാഹാരം സമരത്തിന് അവസാനമായി.
യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുന്നതായി മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. സംഘർഷത്തെ തുടർന്നു ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണീർവാതക പ്രയോഗത്തിൽ മാതൃഭൂമി ഓണ്‍ലൈൻ കാമറമാൻ പ്രവീണ്‍ദാസിന് തലയ്ക്കു ഗുരുതര പരിക്കേറ്റു. കല്ലേറിൽ ഫോർട്ട് എസി പ്രതാപൻ നായരുടെ കൈയ്ക്കു പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ടി.ആർ. രാജേഷ്, അജു.കെ .മധു, നേമം ബൈജു, നേമം ഷജീർ, സുമ, പവിജ, എന്നിവർക്കും വഴിയാത്രക്കാരനും പരുക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ റിങ്കു പടിപ്പുരയിൽ, കഴക്കൂട്ടം സഫീർ, നൗഫൽ കണിയാപുരം, കണ്ണൂർ ഷോബിൻ, സുഹൈൽ, ഫെബിൻ വെഞ്ഞാറമൂട് എന്നിവരെ റിമാൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി, വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, ദേശീയ ഭാരവാഹികളായ എൻ.എസ്. നുസൂർ, ഷോണ്‍ പെല്ലിശേരി, സംസ്ഥാന നേതാക്കളായ ജോഷി കണ്ടത്തൽ, വിനോദ് യേശുദാസ്, ഷിബുവർക്കല, എസ്.എം. ബാലു, റ്റിജിൻ ജോസഫ്, രാജേഷ് ചന്ദ്രദാസ്, മണക്കാട് രാജേഷ്, റിയാസ് മുക്കോളി, റിജിൽ മാങ്കുറ്റി, ധനീഷ് ലാൽ, കഐസ്യു നേതാക്കളായ അബ്ദുൾ റഷീദ്, റിങ്കു പടിപ്പുരയിൽ, സൈയ്താലി കായ്പ്പാടി, ശ്രീലാൽ, മാത്യു.കെ. ജോണ്‍, ബഹുൽ കൃഷ്ണ, ശിൽപ, ശരത് ശൈലേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പോലീസ് നേരിട്ടതോടെ തലസ്ഥാനം യുദ്ധക്കളമായി
12:39 AM Jul 23, 2019 | Deepika.com