കോട്ടയം: സഹകരണപ്രസ്ഥാനത്തിന്റെ അന്ത്യകൂദാശ നടത്താനാണു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ബാങ്കുകളെ പിരിച്ചുവിട്ട് 50,000 കോടി ഉപയോഗിച്ചു കേരള ബാങ്ക് തുടങ്ങുന്നതു സഹകരണമേഖലയെ തകർക്കാനാണ്. 2017ൽ ഓർഡിനൻസിലൂടെ കൊമേഴ്സ്യൽ ബാങ്ക് തുടങ്ങാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിട്ടില്ല. സഹകരണമേഖലയെ തകർക്കുന്ന കേരളബാങ്ക് രൂപീകരിക്കാൻ ചിലർ സർക്കാരുമായി ചേർന്നു കള്ളക്കളി നടത്തുന്നു.
റിസർവ് ബാങ്കും ധനകാര്യമന്ത്രാലയവുമായും ബന്ധപ്പെട്ടു സഹകരണമേഖലയെ സംരക്ഷിക്കാൻ നടപടിയെടുക്കും. ഇക്കാര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള 19 എംപിമാരും ഒപ്പിട്ട് റിസർവ് ബാങ്കിനു നിവേദനം നൽകിയിട്ടുണ്ട്. പ്രളയദുരിതാശ്വാസമായി സഹകരണമേഖലയിൽനിന്നു വലിയൊരു സംഖ്യ സമാഹരിച്ചിട്ടുണ്ട്. എന്നാൽ, കണക്ക് മുഖ്യമന്ത്രി ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി, ആന്റോ ആന്റണി എംപി, കെ.സി. ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. ഗോപാലകൃഷ്ണപണിക്കർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. തോമസ്, ഐഎൻടിയുസി ദേശീയവർക്കിംഗ് കമ്മിറ്റിയംഗം തോമസ് കല്ലാടൻ എന്നിവർ പ്രസംഗിച്ചു.
പിണറായി സഹകരണ പ്രസ്ഥാനത്തിന്റെ അന്ത്യത്തിനു ശ്രമിക്കുന്നു: മുല്ലപ്പള്ളി
12:57 AM Jul 22, 2019 | Deepika.com