കൊച്ചി: ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) കൊച്ചി മെട്രോയിൽ ആദ്യമായി അവതരിപ്പിച്ച കാൻഡിലിവർ മേൽപ്പാലത്തിലൂടെ മെട്രോ ട്രെയിനിന്റെ ആദ്യപരീക്ഷണ ഓട്ടം നടത്തി. ഇന്നലെ രാവിലെ ആറിന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ പനന്പിള്ളിനഗർ വരെയുള്ള റീച്ചിലായിരുന്നു പരീക്ഷണഓട്ടം. പരീക്ഷണഓട്ടം വിജയകരമായിരുന്നുവെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ പറഞ്ഞു.
സൗത്ത് റെയിൽവേ പാതയ്ക്കു മുകളിലായി തൂണുകളില്ലാതെ വശങ്ങളിൽ മാത്രം ഉറപ്പിച്ചിരിക്കുന്ന പാലമാണു കാൻഡിലിവർ പാലം. ഇത്തരത്തിൽ കർവ് രൂപത്തിൽ ഇന്ത്യയിൽ ആദ്യമായി നിർമിച്ച പാലമാണ് സൗത്തിലേത്. പാലത്തിന്റെ ബലം പരീക്ഷിക്കുന്നതിനായി ട്രയൽറണ് നടത്തിയ ട്രെയിൻ പാലത്തിൽ 24 മണിക്കൂറോളം നിർത്തിയിട്ടു. മൂന്നു ദിവസം കാൻഡിലിവർ പാലത്തിൽ മാത്രം പരീക്ഷണ ഓട്ടവും പരിശോധനയും തുടരും.
ഇന്ന് ഒരു ട്രെയിൻ കൂടി പരീക്ഷണ ഓട്ടത്തിനുണ്ടാവും. തുടർന്ന് രണ്ടു ട്രെയിനുകളും കാൻഡിലിവർ പാലത്തിൽ നിർത്തിയിടും. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചിട്ടുണ്ട്.
പാലത്തിന്റെയും റെയിലിന്റെയും കാര്യക്ഷമത ഉൾപ്പെടെ പരിശോധിച്ച് ഉറപ്പുവരുത്താനാണിത്. മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ഘട്ടം ഘട്ടമായി വേഗത വർധിപ്പിച്ചും കൂടുതൽ ദൂരത്തിലേക്കും പരീക്ഷണ ഓട്ടം തുടരുമെന്ന് കെഎംആർഎൽ അറിയിച്ചു. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കർഷക റോഡ് വരെ റെയിൽവേ ട്രാക്കിന് കുറുകെ 220 മീറ്റർ നീളത്തിലും 16 മീറ്റർ ഉയരത്തിലുമായി 58 കോടി രൂപ ചെലവിലാണ് കാൻഡി ലിവർ പാലം നിർമിച്ചത്. റെയിൽവേ പാതയ്ക്ക് മുകളിലൂടെ നിർമിച്ചിരിക്കുന്ന 90 മീറ്റർ ഭാഗത്ത് തൂണുകളില്ല എന്നതിനൊപ്പം വളഞ്ഞ ആകൃതിയുമാണ് പ്രത്യേകത. തുരങ്കം പോലെയുള്ള പ്രത്യേക ബോക്സ് ഗർഡറുകളാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്.
സൗത്തിലെ കാൻഡിലിവർ പാലത്തിലൂടെ മെട്രോട്രെയിനിന്റെ പരീക്ഷണഓട്ടം വിജയം
12:57 AM Jul 22, 2019 | Deepika.com