തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളോടു സംസ്ഥാന സർക്കാർ കാട്ടുന്ന നയത്തിനെതിരേ സിഐടിയു സംസ്ഥാന ജനറൽ കൗണ്‍സിൽ. കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിലെ മുറിവ് ഒരു പരിധിവരെ ഉണക്കാനായെങ്കിലും തുച്ഛമായ വരുമാനവും സാന്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാതെ വരുന്നതും തൊഴിലാളികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയെന്നു സിഐടിയു സംസ്ഥാന ജനറൽ കൗണ്‍സിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
2016 ഫെബ്രുവരിയിൽ കെഎസ്ആർടിസി ശന്പള പരിഷ്കരണ കാലാവധി അവസാനിച്ചതാണ്. പിന്നീടു ചർച്ച പോലും തുടരാനായില്ല. ക്ഷാമബത്ത അഞ്ചു ഗഡു കുടിശികയാണ്. അലവൻസുകൾ ഒന്നും നൽകാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. തൊഴിലാളികൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പകളുടെ തിരിച്ചടവിനായി കെഎസ്ആർടിസി നടത്തുന്ന റിക്കവറികളിൽ ഒരു പൈസ പോലും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നൽകുന്നില്ല. ഇരട്ട ആഘാതമാണ് ഇതുവഴി തൊഴിലാളികൾക്കു ലഭിക്കുന്നത്.
ഡീസൽ വില വർധനയും സ്പെയർ പാർട്സ് കന്പനികൾക്കു നൽകാനുള്ള കുടിശികയും സ്ഥാപനത്തെ ഏതു സമയവും സ്തംഭനത്തിലേക്കു നയിക്കാമെന്നും കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കുക, പുനരുദ്ധാരണം പൂർണമാക്കുക എന്ന തലക്കെട്ടിലുള്ള പ്രമേയത്തിൽ പറയുന്നു. അതേസമയം, പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും അക്കാദമിക് നിലവാരം ഉയർത്തുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിനേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുവരെയുള്ള ആതുരാലയങ്ങളുടെ വികസനം നടപ്പാക്കിയ ആരോഗ്യ വകുപ്പിനെയും പഴം, പച്ചക്കറി അടക്കമുള്ള കാർഷികോത്പാദന വർധന വരുത്തിയ കൃഷി വകുപ്പിനെയും അടക്കം മറ്റൊരു പ്രമേയത്തിൽ പ്രശംസിക്കുന്നുണ്ട്.
കെഎസ്ആർടിസി തൊഴിലാളിവിരുദ്ധ നയത്തിനെതിരേ സിഐടിയു
12:57 AM Jul 22, 2019 | Deepika.com