തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടത്തുക, അതിക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലിനെയും അധ്യാപകരെയും സസ്പെൻഡ് ചെയ്യുക, കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും സംസ്ഥാന ഭാരവാഹികളും നടത്തുന്ന നിരാഹാര സമരം എട്ടാം ദിനത്തിലേക്ക്.
സംസ്ഥാന പ്രസിഡന്റിനു പുറമെ ഭാരവാഹികളായ ജഷീർ പള്ളിവേൽ, നബീൽ കല്ലന്പലം, ജോബിൻ തുടങ്ങിയവരാണു നിരാഹാര സമരത്തിലുള്ളത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. സുധാകരൻ എംപി, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, എംഎൽഎമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, നേതാക്കളായ തന്പാനൂർ രവി, ടി.ശരത്ചന്ദ്രപ്രസാദ്, എൻ പീതാംബരക്കുറുപ്പ്, ഷാനിമോൾ ഉസ്മാൻ, നെയ്യാറ്റിൻകര സനൽ, ചാണ്ടി ഉമ്മൻ, കരകുളം കൃഷ്ണപിള്ള, മണക്കാട് സുരേഷ്, ആർ.വൽസലൻ തുടങ്ങി നിരവധി നേതാക്കൾ ഇന്നലെ സമരപന്തലിൽ എത്തി നേതാക്കൾക്കു പിന്തുണ അറിയിച്ചു.
ആശുപത്രിയിൽ കഴിയുന്ന കെഎസ്യു വനിതാ പ്രവർത്തകരെ കെ.സുധാകരൻ സന്ദർശിച്ചു. കെപിസിസി, ഡിസിസി നേതാക്കളും സമരപന്തലിൽ എത്തി.
നിരാഹാരം അനുഷ്ടിക്കുന്നവരുടെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചു. പിന്തുണ അറിയിച്ചു യൂത്ത് കോണ്ഗ്രസ് ഇന്നു സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തും. മാർച്ചിന് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എംപി നേതൃത്വം നൽകും.
യൂണിവേഴ്സിറ്റി കോളജ് : കെഎസ്യു നിരാഹാര സമരം എട്ടാം ദിനത്തിലേക്ക്
12:57 AM Jul 22, 2019 | Deepika.com