നിലമ്പൂർ/ മലപ്പുറം: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ വണ്ടൂർ സ്വദേശിയായ അജ്മൽ സാദിഖിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ അജ്മൽ സാദിഖാണ് (27) ’ഗ്രേസ് വണ്’എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ.
ഒരാഴ്ചയ്ക്കിടെ നിരവധി തവണ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട അജ്മൽ, മലയാളികൾ ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾ കപ്പലിൽ സുരക്ഷിതരാണെന്നും ബ്രിട്ടന്റെ കപ്പലിലുള്ള റോയൽ നാവിക ഉദ്യോഗസ്ഥർ അവരോടു മാന്യമായി പെരുമാറുന്നുവെന്നും സഹോദരനെ അറിയിച്ചിരുന്നു. കപ്പൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ശേഷം അജ്മൽ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അജ്മലിന്റെ സഹോദരൻ മുഹമ്മദ് ലത്തീഫ് പറഞ്ഞു. കപ്പൽ പിടിച്ചെടുത്ത ഉടൻതന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കപ്പൽ ജീവനക്കാരുടെ രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് അവ തിരികെ നൽകി.
എന്നാൽ, കഴിഞ്ഞ ദിവസം സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ കപ്പൽ, ഇറാൻ സേനാവിഭാഗമായ റവ ലൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെരംഗം വഷളായി. ഇതോടെ അജ്മലിന്റെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലാണ്. പ്രശ്നം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കപ്പൽ വിട്ടയയ്ക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാർഥനയിലാണ് കുടുംബം. വണ്ടൂർ വിഎംസി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിനു ശേഷം കോൽക്കത്തയിലാണ് അജ്മൽ എൻജിനിയറിംഗ് പഠിച്ചത്. കഴിഞ്ഞ മേയ് 13നാണ് ഇറാന്റെ ഗ്രേസ് വൺ കപ്പലിൽ ജോലിക്കു ചേർന്നത്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷട്രീയരംഗങ്ങളിലെല്ലാം നിറസാന്നിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാർഥനയിലാണ് നാട്.
ആശങ്കയുടെ തീരത്ത് അജ്മലിന്റെ കുടുംബം
12:57 AM Jul 22, 2019 | Deepika.com