തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ സ്വകാര്യ വത്കരണത്തിനെതിരേ ഓഗസ്റ്റ് 14നു സിഐടിയുവിന്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തുമെന്നു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ പത്രസമ്മേളനത്തിൽ അറിയിച്ചു. റെയിൽവേ സ്വകാര്യ കുത്തകളുടെ കൈകളിൽ എത്തുന്നതോടെ ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകും.
റെയിൽവേ കോച്ച് ഫാക്ടറികളും പ്രിന്റിംഗ് പ്രസുകളും സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പ്രവർത്തനം നിർത്തി. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ഓഹരിവിൽപനയും പ്രഖ്യാപിച്ചു. പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 1.05 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാമെന്നാണു ബജറ്റ് പ്രഖ്യാപനം. സർക്കാരിന്റെ നികുതി വരുമാനം കുറഞ്ഞതിനു പരിഹാരമായി രാഷ്ട്രസന്പത്ത് റിലയൻസ് അടക്കമുള്ള കുത്തകളെ ഏൽപിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവൻ മാർച്ചിൽ റെയിൽവേ തൊഴിലാളികളെ കൂടാതെ മറ്റു മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ അറിയിച്ചു.
റെയിൽവേ സ്വകാര്യവത്കരണം: രാജ്ഭവൻ മാർച്ച് ഓഗസ്റ്റ് 14ന്
12:32 AM Jul 22, 2019 | Deepika.com