കൊച്ചി: നിയമസഭാ സാമാജികരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന വാർത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികൾ തടയാനാവില്ലെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇത്തരം പരിപാടികൾ നിർത്താൻ റൂളിംഗ് നൽകണമെന്ന ആവശ്യം സഭയിൽ ഉയർന്നിരുന്നു. എന്നാൽ ആക്ഷേപഹാസ്യത്തോടു വിയോജിപ്പില്ല. ജനാധിപത്യത്തിന്റെ നിലനിൽപിനുതന്നെ ഇത്തരം വിമർശനങ്ങൾ അനിവാര്യമാണ്. എങ്കിലും ഇവ അതിരുവിടുന്നുണ്ടോയെന്നു മാധ്യമപ്രവർത്തകർ ആലോചിക്കണമെന്നു സ്പീക്കർ പറഞ്ഞു.
ഫോർമർ എംഎൽഎ ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ് ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ നടക്കുന്ന നല്ല കാര്യങ്ങൾ പലപ്പോഴും ജനങ്ങളിലേക്ക് എത്തുന്നില്ല. ഇതിനു പരിഹാരമായി സഭാ ടിവി ആരംഭിക്കും.
ജനാധിപത്യത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പല നയങ്ങൾക്കും ശാസ്ത്രീയ അടിത്തറയോ യുക്തിയോ ഇല്ല. ചില സാമാജികരുടെ പ്രസ്ഥാനങ്ങളുടെ നിലപാടാണ് ഇത്തരം നയരൂപീകരണത്തിൽ ഉയർന്നുവരുന്നത്. അത് പലപ്പോഴും വൈകാരികമാണ്; ഇത്തരം പ്രവണത മാറണം. ജനാധിപത്യ പ്രക്രിയയുടെ വൈവിധ്യത്തിനും വിസ്താരത്തിനും ഇനിയെന്തെല്ലാം സാധ്യതകളുണ്ടെന്നു സമൂഹത്തിനു മുന്പിൽ അവതരിപ്പിക്കാനുള്ള വേദിയാണു മുൻ സാമാജികരുടെ കൂട്ടായ്മയെന്നും സ്പീക്കർ പറഞ്ഞു.
ഫോറം ചെയർമാൻ എം. വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സ്പീക്കർമാരായ കെ. ശങ്കരനാരായണൻ, പി.പി. തങ്കച്ചൻ, തേറന്പിൽ രാമകൃഷ്ണൻ, എൻ. ശക്തൻ എന്നിവരെ ആദരിച്ചു.
നാലകത്ത് സൂപ്പി, കെ. ബാബു, സെബാസ്റ്റ്യൻ പോൾ, എ.എൻ. രാജൻ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ജോസ് തെറ്റയിൽ, എ.വി. താമരാക്ഷൻ, എം.ഡി. പദ്മ, കെ.സി. റോസക്കുട്ടി, സാവിത്രി ലക്ഷ്മണ്, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, സാജു പോൾ, പി.എം. മാത്യു, കെ.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികൾ തടയില്ലെന്നു സ്പീക്കർ
01:55 AM Jul 21, 2019 | Deepika.com