തൊടുപുഴ/ചെറുതോണി: കാലവർഷം ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരു ദിവസത്തിനുള്ളിൽ 2.72 അടി ഉയർന്നു. കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്ക് കൂടിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച് 24 മണിക്കൂറിനിടെ 107.4 മില്ലിമീറ്റർ മഴ ലഭിച്ചു.ഇതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 2307.12 അടിയായത്.സംഭരണ ശേഷിയുടെ 15 ശതമാനമാണിത്. 38.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. മൂലമറ്റം പവർഹൗസിൽ ഇന്നലെ 1.245 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
ഇന്നലെ ജില്ലയിൽ 81.98 മില്ലിമീറ്റർ മഴ ലഭിച്ചു. തൊടുപുഴ താലൂക്കിൽ 86.6 മില്ലീമീറ്റർ, പീരുമേട്-98, ദേവികുളം-90.07 എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയ മഴ. ഉടുന്പൻചോല താലൂക്കിൽ 27.02 മില്ലീമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂ.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 112.05 അടിയായി ഉയർന്നു. വെള്ളിയാഴ്ച 112.01 അടിയായിരുന്നു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി തൊടുപുഴയാറിലേക്കു വെള്ളം തുറന്നുവിട്ടു.തൊടുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകൾ വീതവും തുറന്നുവിട്ടിട്ടുണ്ട്. കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് കൃഷി നാശം സംഭവിച്ചതൊഴിച്ചാൽ ജില്ലയിൽ കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടുക്കി ഡാമിൽ 2.72 അടിവെള്ളം ഉയർന്നു
01:55 AM Jul 21, 2019 | Deepika.com