തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ എസ്എഫ്ഐക്കാരായ ശിവരഞ്ജിത്തും എൻ.എ. നാസിമും കുത്തിവീഴ്ത്തിയത് കാമ്പസിനുള്ളിൽ നിന്നു കണ്ടെടുത്ത കത്തി ഉപയോഗിച്ചാണെന്നു സ്ഥിരീകരണം. തെളിവെടുപ്പിൽ കണ്ടെടുത്ത കത്തിയുപയോഗിച്ചാണ് അഖിലിനെ കുത്തിയതെന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചു. ഡോക്ടറുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി.
നാളെ കോളജ് തുറക്കുമ്പോൾ, സംഘർഷത്തിനു സാക്ഷികളായ വിദ്യാർഥികളെക്കൊണ്ട് കത്തി തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി വിദ്യാർഥികളുടെ മൊഴി യെടുക്കാനുള്ള നടപടി ആരംഭിച്ചു.
കറുത്ത പിടിയുള്ള കത്തിയുമായി ശിവരഞ്ജിത്തും ചുവന്ന പിടിയുള്ള കത്തിയുമായി നസീമും വിരട്ടിയോടിച്ചെന്ന് ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ ഓണ്ലൈൻ ഇടപാട് സ്ഥിരീകരിക്കാൻ പിടിച്ചെടുത്ത ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മൊബൈൽ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. വെള്ളിയാഴ്ച പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് കോളജിന്റെ പ്രധാന കെട്ടിടത്തിലെ ചവറുകൂനയിൽ നിന്നു പോലീസ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രക്തക്കറ പുരണ്ട കത്തി ഫോറൻസിക് ലാബിലേക്ക് അയയ്ക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതിനിടെ, കേസിലെ പത്തു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു. ഏതാനും ദിവസങ്ങൾക്കകം ഇവരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെല്ലാം രക്ഷിതാക്കളുടെ സംരക്ഷണയിലുണ്ടന്നും പോലീസ് പറയുന്നു.
നാലു മുതൽ ആറു വരെ പ്രതികളും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമൽ എസ്. നായർ, ആദിൽ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹർജി തള്ളിയിരുന്നു.
അഖിലിനെ കുത്തിയതു കോളജിൽനിന്നു കണ്ടെത്തിയ കത്തികൊണ്ടെന്നു ഡോക്ടറുടെ മൊഴി
01:41 AM Jul 21, 2019 | Deepika.com