തിരുവനന്തപുരം: ആറു മാസത്തിൽ താഴെ മാത്രം പദവിയിലിരുന്നിട്ടും കേരളീയരുടെ മനംകവർന്ന ഗവർണറായിരുന്നു ഷീല ദീക്ഷിത്. പ്രോട്ടാകോളിന്റെ വലയത്തിനുള്ളിൽ ഒതുങ്ങിനിൽക്കാതെ ഗവർണറായപ്പോഴും ജനങ്ങൾക്കിടയിൽ കഴിയാനായിരുന്നു അവർക്കു താത്പര്യം.
കേരള ഗവർണർ എന്ന നിലയിൽ ഷീല ദീക്ഷിത് അവസാനമായി പങ്കെടുത്ത പരിപാടി തിരുവനന്തപുരത്തെ ലൂർദ്മാതാ കെയറിന്റെ കാൻസർ രോഗികളായ കുട്ടികളുടെ ഓണാഘോഷ പരിപാടിയായിരുന്നു. അന്നു ലൂർദ്മാതാ കെയറിനു നല്ലൊരു തുക സംഭാവന ചെയ്യാൻ തയാറായി ഒരാൾ മുന്നോട്ടു വന്നു. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഗവർണർ സംഭാവനകൾ കൈപ്പറ്റാറില്ല. അതുകൊണ്ടു തന്നെ കാര്യപരിപാടിയിൽനിന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ ഇതു നീക്കംചെയ്തു.
പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങുമ്പോൾ ഷീല ദീക്ഷിത് ഈ സംഭവം അറിഞ്ഞു. എത്ര രൂപയാണ് സംഭാവന ചെയ്യാൻ സമ്മതിച്ചിരുന്നതെന്ന് അവർ ചോദിച്ചറിഞ്ഞു. പിന്നീട് പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുമ്പോൾ ലൂർദ്മാതാ കെയറിന് ഒരു ലക്ഷം രൂപ താൻ സംഭാവന നൽകുകയാണെന്ന് അവർ പ്രഖ്യാപിച്ചു. പാവപ്പെട്ടവരോടും നിരാശ്രയരോടുമുള്ള അവരുടെ കരുതലാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് ലൂർദ്മാതാ കെയർ ഡയറക്ടർ ഫാ. റോണി മാളിയേക്കൽ പറഞ്ഞു.
സാധാരണ ഗവർണർമാരുടെ പൊതുപരിപാടികൾ ഒരു മണിക്കൂറിനുള്ളിൽ അവസാനിക്കണമെന്നാണ് ചട്ടം. ഷീല ദീക്ഷിത് എവിടെ പൊതുപരിപാടിയിൽ പങ്കെടുത്താലും പരിപാടി കഴിഞ്ഞും അവിടെയുള്ളവരുമായി സംസാരിച്ചു കൂടുതൽ സമയം ചെലവഴിക്കും. ഇതു പലപ്പോഴും ചൂണ്ടിക്കാട്ടുന്പോൾ ഇനി മുതൽ ശ്രദ്ധിക്കാമെന്നു പറയുമെങ്കിലും പിന്നെയും ജനങ്ങൾക്കിടയിൽ ചെല്ലുന്പോൾ ഇതെല്ലാം മറന്നുപോകുമായിരുന്നു എന്ന് അന്ന് രാജ്ഭവൻ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്ന കെ.എം. ജോർജ് ഓർമിക്കുന്നു.
മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള ജനകീയതയാണ് ഗവർണറായപ്പോഴും അവർ പിന്തുടർന്നിരുന്നത്. ഒരിക്കൽ ഇടുക്കിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോൾ വണ്ടിപ്പെരിയാറിൽ വച്ച് ഒരാൾ ഗവർണറുടെ വാഹനത്തിനു കൈ കാട്ടി. കാർ നിർത്താൻ ഷീല ദീക്ഷിത് ഡ്രൈവറോട് ആവശ്യപ്പെട്ടു. കാർ നിർത്തിയ ഉടൻ അവർ ഗ്ലാസ് താഴ്ത്തി. കൈ കാട്ടിയ ആൾ അടുത്തെത്തി കൈകൂപ്പി കൈകൊടുത്തു പോയി.
ഇതു വലിയ സുരക്ഷാ വീഴ്ചയായി കണക്കാക്കി. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യം എസ്പിയെ അറിയിച്ചു. എസ്പി ഉടൻ തന്നെ അവിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഎസ്ഐയെയും രണ്ടു പോലീസുകാരെയും സസ്പെൻഡ് ചെയ്തു. ഇതറിഞ്ഞ ഗവർണർ അപ്പോൾ തന്നെ സെക്രട്ടറിയെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കാൻ എസ്പിയോട് ആവശ്യപ്പെടാൻ പറഞ്ഞു. കാർ നിർത്തിയതു ഞാൻ പറഞ്ഞിട്ടല്ലേ, കൈകൊടുത്തതും ഞാനല്ലേ. അപ്പോൾ തെറ്റുണ്ടെങ്കിൽ അത് എന്റെ ഭാഗത്താണ്. പോലീസുകാരെ ശിക്ഷിക്കുന്നതു ശരിയല്ല- അതായിരുന്നു ഷീല ദീക്ഷിതിന്റെ വാദം.
രാജ്ഭവനിൽ ഷീല ദീക്ഷിത് ഒറ്റയ്ക്കായിരുന്നു താമസം. കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നില്ല. മുഴുവൻ ജീവനക്കാരുമായും നല്ല സൗഹൃദം പുലർത്തിയ ഗവർണറായിരുന്നു ഷീല ദീക്ഷിത്. ശരിക്കും രാജ്ഭവൻ എന്ന കുടുംബത്തിലെ കാരണവത്തിയായിരുന്നു അവർ.
പൊതുപരിപാടികളിൽ പങ്കെടുത്ത് ഭക്ഷണത്തിനായി എവിടെയെങ്കിലും എത്തിയാൽ ഒപ്പമുള്ള ജീവനക്കാർ ഭക്ഷണം കഴിച്ചോ എന്ന് അവർ കൃത്യമായി തിരക്കുമായിരുന്നു.
എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനെത്തുടർന്ന് മുൻ സർക്കാർ നിയമിച്ച ഗവർണർമാരെ മാറ്റിയതിന്റെ ഭാഗമായാണ് ഷീല ദീക്ഷിതിനെയും മാറ്റിയത്. 2014 മാർച്ച് 11 നു ചുമതലയേറ്റ അവർ സെപ്റ്റംബർ നാലിനു സ്ഥാനമൊഴിഞ്ഞ് ഡൽഹിക്കു മടങ്ങി.
എന്ത് ആവശ്യത്തിനു ഡൽഹിയിൽ വന്നാലും തന്നെ കാണാതെ മടങ്ങരുതെന്നു രാജ്ഭവൻ ജീവനക്കാരോടു പ്രത്യേകം പറഞ്ഞാണ് അവർ ഡൽഹിക്കു പോയത്. ഈയിടെ ഡൽഹിയിൽ ചെന്നപ്പോൾ അവരെ വീട്ടിൽ പോയി കണ്ടിരുന്നു എന്ന് കെ.എം. ജോർജ് പറഞ്ഞു. പ്രഭാതഭക്ഷണവും നൽകിയാണ് അവർ യാത്രയാക്കിയത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഡൽഹി മലയാളികളോട് അവർ ഏറെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെത്തുന്ന ഡൽഹി മലയാളികൾ പലരും രാജ്ഭവനിലെത്തി ഷീല ദീക്ഷിതിനെ കണ്ട ശേഷമേ മടങ്ങിയിരുന്നുള്ളൂ.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഷീല ദീക്ഷിത് കേരളത്തിൽ ഗവർണറാകുന്നത്. ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അവർ പുലർത്തിയിരുന്നത്.
കേരളത്തെയും കേരളീയരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷീല ദീക്ഷിത് കേരളത്തിന്റെ എല്ലാ പ്രദേശങ്ങളും കാണാൻ ഏറെ ഉത്സാഹം കാട്ടിയിരുന്നു. നിരവധി സ്ഥലങ്ങൾ അവർ സന്ദർശിക്കുകയും ചെയ്തിരുന്നു.
സാബു ജോണ്
ജനകീയത കൈവിടാത്ത ഗവർണർ ഷീല
01:28 AM Jul 21, 2019 | Deepika.com