തൊടുപുഴ: ഇടിച്ചു നിരത്തിയല്ലാതെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ തേർവാഴ്ചയ്ക്കു ശാശ്വത പരിഹാരമുണ്ടാകില്ലെന്നു കെ.മുരളീധരൻ എംപി. പാർട്ടി ഇടുക്കി ജില്ലാ ക്യാന്പ് വിഷൻ-2020 തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ യുഡിഎഫ് സർക്കാർ ഇവിടെനിന്നു കോളജ് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തു സ്ഥാപിക്കുന്നത് ഇവിടെയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കോടതി യാഥാർഥ്യമാകാതെ പോയി. വാടകയ്ക്കു പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഇവിടേക്കു മാറ്റിയിട്ടായാലും കോളജ് ഒഴിപ്പിക്കുകയാണു വേണ്ടത്.
നായനാർ സർക്കാരിന്റെ കാലഘട്ടം മുതലാണ് യൂണിവേഴ്സിറ്റി കോളജ് അക്രമികളുടെ താവളമായി മാറിയത്. ഇവിടെ മറ്റു സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ കൂടെയുള്ളവരെ കുത്തുകയെന്ന കാടത്തമാണ് എസ്എഫ്ഐ നടപ്പാക്കിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോളജ് അവിടെനിന്ന് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജ് ഇടിച്ചു നിരത്തണമെന്നു കെ. മുരളീധരൻ
12:30 AM Jul 21, 2019 | Deepika.com