തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെന്റർ അടക്കം വിദഗ്ധ ചികിത്സ ലഭിക്കേണ്ട ആശുപത്രികൾ ഇല്ല. എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയിൽ പൊതു- സ്വകാര്യ മേഖലകളിലെ പ്രമുഖ ആശുപത്രികൾ ഇല്ലാതായതോടെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശങ്കയിലായി.
ശ്രീചിത്ര അടക്കമുള്ള ആശുപത്രികൾ പദ്ധതിയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ സർക്കാരിന് ഇനിയും വ്യക്തത വരുത്താനായിട്ടില്ല. ഇത്തരം ആശുപത്രി അധികൃതരുമായി ചർച്ച നടന്നുവരുകയാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഇൻഷ്വറൻസ് പാക്കേജ് ലാഭകരമല്ലാത്തതാണ് പല പ്രമുഖ ആശുപത്രികളെയും പിന്തിരിപ്പിച്ചത്. ശ്രീചിത്ര, ആർസിസി, കൊച്ചി, മലബാർ കാൻസർ സെന്ററുകൾ എന്നിവിടങ്ങളിലെ ഒപി ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീ ഇംബേഴ്സമെന്റ് സംവിധാനം തുടരാനാണു തീരുമാനം. എംപാനൽ ലിസ്റ്റിൽ പെടാത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടണമെങ്കിൽ മെഡിക്കൽ റീ ഇംബേഴ്സമെന്റ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. സർക്കാർ ഡോക്ടർ ആ സ്ഥാപനത്തിൽ ചികിത്സ തേടാൻ രോഗിക്ക് ശിപാർശ നൽകിയാൽ മാത്രമേ റീഇംബേഴ്സ് ചെയ്യാൻ കഴിയൂ.
കാസർഗോഡ് ജില്ലയിൽ രണ്ടും കണ്ണൂർ, ഇടുക്കി ജില്ലകളിൽ മൂന്നും വീതം സ്വകാര്യ ആശുപത്രികൾ മാത്രമാണു പദ്ധതിയിൽ ചേർന്നിട്ടുള്ളത്. മറ്റു ജില്ലകളിലും സ്പെഷാലിറ്റി ചികിത്സയുള്ള ആശുപത്രികൾ പലതും പദ്ധതിയിൽ ചേർന്നിട്ടില്ല. ഇതോടെ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നവർക്ക് സർക്കാർ മെഡിക്കൽ കോളജുകൾ മാത്രമായിരിക്കും അഭയം. ഡൽഹി, ഗാസിയാബാദ്, കോയമ്പത്തൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികൾ പദ്ധതിയിൽ പങ്കുചേർന്നിട്ടുണ്ട്. 3000 രൂപയാണ് വർഷം ജീവനക്കാരിൽ നിന്ന് പ്രീമിയമായി ഈടാക്കുന്നത്.
മെഡിസെപിൽ ഒപി ചികിത്സ ഉൾപ്പെടുത്തിയിട്ടില്ല. ഒരു വീട്ടിലുള്ള എല്ലാ സർക്കാർ ജീവനക്കാരും പ്രത്യേകം പ്രീമിയം അടയ്ക്കണം.
മെഡിസെപിൽ ഒട്ടേറെ അപാകതകളുള്ളതായും അതിൽ പ്രതിഷേധിച്ചു 22ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാർ അറിയിച്ചു.
മെഡിസെപിൽ പ്രധാന ആശുപത്രികളില്ല; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക
01:27 AM Jul 20, 2019 | Deepika.com