തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിലിനെ കുത്തി വീഴ്ത്തിയ കത്തി കോളജിലെ ചവറുകൂനയിൽനിന്നു കണ്ടെത്തി. വധശ്രമ ക്കേസിലെ മുഖ്യപ്രതിയായ ശിവരഞ്ജിത്താണ് യൂണിവേഴ്സിറ്റി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെ മണ്ണും പുളിയിലയും കൂടിക്കിടന്ന ചവറുകൂനയിൽ കിടന്ന കത്തി പോലീസിനു കാട്ടിക്കൊടുത്തത്.
കേസിലെ പ്രധാന പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനെയും എൻ.എ. നസീമിനെയും ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളജിൽ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.
കുത്തുന്നതിനു മുമ്പ് അഖിലിനെ ക്രൂരമായി മർദിക്കാൻ ഉപയോഗിച്ച കുറുവടിയും കൊടിക്കായി ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പും പോലീസ് കണ്ടെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈൻ വഴിയാണ് വാങ്ങിയതെന്നു പ്രതികൾ പോലീസിനു മൊഴി നൽകി. ശിവരഞ്ജിത്തും നസീമും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെടുത്ത കത്തി സാക്ഷികൾ അടക്കമുള്ളവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരെയും കാണിച്ചു ബോധ്യപ്പെടുത്തണം. മുറിവിന്റെ ആഴവും കത്തിയും തമ്മിൽ യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
അഖിലിനു കുത്തേറ്റതോടെ കോളജ് കാന്പസിനുള്ളിൽ പെണ്‍കുട്ടികൾ അടക്കം വലിയ ബഹളമായി. ശിവരഞ്ജിത്തിന്റെ കൈക്കും മുറിവേറ്റിരുന്നു. ഇതിനിടയിൽ പോലീസ് എത്തിയെന്ന സന്ദേശം ലഭിച്ചതോടെ നസീമിന്റെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ കത്തി ചവറുകൂനയിൽ ഒളിപ്പിക്കുകയായിരുന്നു.
കോളജിലെ യൂണിയൻ മുറിയിലും പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ യൂണിവേഴ്സിറ്റി കോളജിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയത്.വിലങ്ങണിയിച്ചാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്.
അഖിലിനെ കുത്തിവീഴ്ത്തിയ കത്തി കോളജിലെ ചവറുകൂനയിൽ കണ്ടെത്തി
01:27 AM Jul 20, 2019 | Deepika.com