കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തിൽ ഫാ. ജോസഫ് പാറേക്കാട്ടിൽ ആരംഭിച്ച ഉപവാസം രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു. സമരം നടത്തുന്ന വൈദികരുടെ പ്രതിനിധികളുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സ്ഥിരം സിനഡ് ചർച്ച നടത്തി.
വൈദികസമിതി മുൻ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ഉൾപ്പെടെ ഒന്പതു വൈദികർ പങ്കെടുത്തു. വൈദികർ മുന്നോട്ടു വച്ച ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ചില്ല. സമരം തുടരുമെന്ന നിലപാടിലാണ് വൈദികരെങ്കിലും ചർച്ച ആശാവഹമാണെന്ന പ്രതികരണമാണ് സിനഡ് പ്രതിനിധികളിൽനിന്നുണ്ടായത്.
ഉപവാസം തുടരുന്നതിനിടെ സഭയ്ക്കും സിനഡിനും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ അല്മായ സംഘടനാ നേതാക്കൾ രംഗത്തെത്തി.
വിവിധ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ അതിരൂപത കാര്യാലയത്തിലേക്കു പ്രകടനം നടത്തി. സീറോ മലബാർസഭ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലിന്റെ മുഖ്യ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഗേറ്റിനു മുന്നിൽ അവസാനിപ്പിച്ചു.
പരിശുദ്ധ സിംഹാസനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരത്തെ എതിർക്കുമെന്നും സഭയുടെയും സിനഡിന്റെയും തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അല്മായ സംഘടനാ നേതാക്കൾ പറഞ്ഞു. ഏതാനും വൈദികർ നടത്തുന്ന സമരം അപലപനീയമാണ്. സഭയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തെ ചെറുക്കും. രണ്ടു ദിവസത്തിനുള്ളിൽ സമരം അവസാനിപ്പിച്ചില്ലെങ്കിൽ വിശ്വാസിസമൂഹം രംഗത്തിറങ്ങുമെന്നു സീറോ മലബാർസഭാ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ വ്യക്തമാക്കി.
സഭ ഏതു തീരുമാനമെടുത്താലും കൂടെ നിൽക്കാൻ വിശ്വാസികൾ തയാറാണ്. വിശ്വാസത്തെ വെല്ലുവിളിച്ചുള്ള ഒരു പ്രവർത്തനത്തിനും വിശ്വാസികളില്ല. ആരെയും കുറ്റക്കാരായി ചിത്രീകരിക്കാനില്ല. സമരം നടത്തുന്നവർ സിനഡിന്റെ തീരുമാനം അംഗീകരിക്കുമെന്നു വിശ്വസിക്കുന്നു.
സെബാസ്റ്റ്യൻ വടശേരി ( കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ്), ബെന്നി ആന്റണി (എകെസിസി), പ്രിൻസ് പള്ളത്ത് (മുൻ കെസിവൈഎം ഭാരവാഹി), ബെന്നി തോമസ് (പറവൂർ നഗരസഭാ കൗണ്സിലർ, മുൻ പാസ്റ്ററൽ കൗണ്സിൽ അംഗം), ബേബി പൊട്ടനാനി (എകെസിസി അതിരൂപത ട്രഷറർ), സെബി കൂട്ടുങ്കൽ (കെസിവൈഎം മുൻ ഭാരവാഹി), സ്കറിയ കട്ടിക്കാരൻ, തോമസ് പാലയ്ക്കപ്പിള്ളി, കെ.ആർ. സണ്ണി, ജോണ്സണ് കോണിക്കര തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.
വിശ്വാസ സമൂഹത്തിന് ആശങ്ക: കേരള കാത്തലിക് ഫെഡറേഷൻ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ചില വൈദികർ നടത്തിവരുന്ന സമരപരിപാടികൾക്കു യാതൊരു ന്യായീകരണവുമില്ലെന്നു കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും അൽമായരുടെ സംസ്ഥാന ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അനുസരണം പഠിപ്പിക്കുന്നവരും പഠിപ്പിക്കേണ്ടവരും പരിശുദ്ധസിംഹാസനത്തിനെതിരേ അനുസരണക്കേട് കാണിക്കുന്നത് വിശ്വാസസമൂഹം ആശങ്കയോടെയാണു വീക്ഷിക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.
പുരോഹിതശ്രേഷ്ഠന്മാർ സഭയ്ക്കും മാർപാപ്പയ്ക്കും പിതാക്കന്മാർക്കുമെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത് കേരള കത്തോലിക്ക സഭ ചരിത്രത്തിലെ ആദ്യസംഭവമാണ്. സഭയ്ക്കുള്ളിൽനിന്ന് ഏതു പ്രശ്നവും പരിഹരിക്കപ്പെടാനുള്ള അവസരം ഉണ്ടായിരിക്കേ, വിശ്വാസികളെ രണ്ടു ചേരിയിലാക്കി സഭയെ ആകമാനം അപകീർത്തിപ്പെടുത്തുന്ന ഇത്തരം നടപടികളെ ഒരിക്കലും സാധൂകരിക്കാൻ കഴിയില്ല.
കേരള കത്തോലിക്ക സഭയുടെ 33 രൂപതകളിലെയും വിശ്വാസികൾ ഈ വിഷയത്തിൽ അതീവ ദുഃഖിതരാണ്. സഭയിലെ ആയിരക്കണക്കിനു വൈദികരുടെ ആത്മാഭിമാനത്തെയും ബഹുമാനങ്ങളെയും വിശ്വാസിസമൂഹവും പൊതുസമൂഹവും ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ചുരുക്കം വൈദികരുടെ സമരമുറയിലൂടെ സംജാതമായിട്ടുള്ളതാണ്. ഈ വിഷയത്തിൽ കെസിബിസിയും സിബിസിഐയും വത്തിക്കാൻ പ്രതിനിധിയും അടിയന്തരമായി ഇടപെടണം. സമരരംഗത്തുള്ള വൈദികർ എത്രയും വേഗം സമരം ഉപേക്ഷിച്ചു ക്രിസ്തീയ മാർഗങ്ങളിലൂടെ പ്രശ്നപരിഹാരങ്ങൾക്കായി ശ്രമിക്കണം.
ഇരുപക്ഷത്തും നിലകൊള്ളുന്ന അൽമായ സഹോദരങ്ങൾ ഇത്തരം നിലപാടുകൾ സഭയെ ശക്തിപ്പെടുത്തുന്നവയല്ല മറിച്ചു ദുർബലപ്പെടുത്തുന്നതാണെന്നു ബോധ്യപ്പെട്ടു സഭയിലെ വിഘടനപ്രക്രിയക്കെതിരേ ശക്തമായി നിലകൊള്ളമെന്നു കെസിഎഫ് അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് കോയിക്കര, ട്രഷറർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
സിനഡിനും മേജർ ആർച്ച്ബിഷപ്പിനും പിന്തുണയുമായി അല്മായ നേതാക്കൾ
01:27 AM Jul 20, 2019 | Deepika.com