തിരുവനന്തപുരം: ചരക്കു സേവന നികുതിക്കൊപ്പം ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാനത്ത് ഒരു ശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിൽ ഒരു ശതമാനം സെസ് ചുമത്തുന്നത്.
സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോന്പോസിഷൻ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം, ഇവകൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിൻമേൽ ഒരു ശതമാനവുമാണ് പ്രളയസെസ് ഏർപ്പെടുത്തിയ്നത്. ഇതോടെ സംസ്ഥാനത്ത് സാധനങ്ങൾക്കു വീണ്ടും വിലക്കയറ്റം ഉണ്ടാകും.
സംസ്ഥാനത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തിൽ മാത്രമാണ് സെസ് ഈടാക്കുന്നത്. അതായത്, ഉപയോക്താക്കൾക്കും രജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്ക് വാങ്ങുന്നവർക്കും അവർക്ക് നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണമൂല്യത്തിൻ മേൽ മാത്രമായി സെസ് നിജപ്പെടുത്തിയിരിക്കുന്നു .
സംസ്ഥാനത്തു നടപ്പാക്കുന്നതിനായി ജിഎസ്ടി ചട്ടത്തിന്റെ 32 എ-യിൽ കഴിഞ്ഞ ദിവസം കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഭേദഗതി വരുത്തി നൽകാതിരുന്ന സാഹചര്യത്തിൽ ജിഎസ്ടിക്കൊപ്പം പ്രളയ സെസ് കൂടി ഏർപ്പെടുത്താനുള്ള തീരുമാനം രണ്ടു തവണ മാറ്റിവച്ചിരുന്നു. പ്രളയ സെസ് ഇനത്തിൽ സംസ്ഥാനത്തിന് പ്രതിവർഷം 1000 കോടി രൂപയെങ്കിലും ലഭിക്കുമെന്നാണു ധനവകുപ്പു പ്രതീക്ഷിക്കുന്നത്. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ വ്യാപാരികൾ ബില്ലിംഗ് സോഫ്റ്റ്വേറിൽ വരുത്തണമെന്നു ജിഎസ്ടി വകുപ്പ് അധികൃതർ അറിയിച്ചു.
അതാതു മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങൾ ഫോം കെഎഫ്സി- എ കേരള ഫ്ലഡ് സെസ് റൂൾസ്-2019ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഒരു ശതമാനം പ്രളയസെസ് ഓഗസ്റ്റ് ഒന്നു മുതൽ
01:27 AM Jul 20, 2019 | Deepika.com