തിരുവനന്തപുരം: തലമുറകൾ കഴിഞ്ഞാലും വയലാർ കവിത മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ വയലാർ രാമവർമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സംഗമവും പ്രവാസി ചാപ്റ്ററുകളുടെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തെ നാട്ടിൽ താമസിക്കുന്നവരേക്കാൾ സ്നേഹിക്കുന്നവരാണ് വിദേശത്തുള്ള മലയാളികൾ. വിദേശങ്ങളിൽ വിദേശമലയാളികൾ സാംസ്കാരിക സമ്മേളനങ്ങളും സാഹിത്യ പരിപാടികളും സംഘടിപ്പിക്കുകയും മലയാള ഭാഷയേയും മലയാള സാഹിത്യത്തേയും പോഷിപ്പിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ വിദേശ രാജ്യങ്ങളിൽ വയലാർ സാംസ്കാരിക വേദിയുടെ വിദേശ ചാപ്റ്ററുകൾ ആരംഭിക്കുന്നത് സ്വാഗതാർഹമാണ്. ഇന്ത്യൻ നഗരങ്ങളിലെല്ലാം മലയാളികൾ ഉള്ളതിനാൽ കഴിയുന്നിടത്തോളം നഗരങ്ങളിൽ പ്രവാസി ചാപ്റ്ററുകൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസ ലോകത്ത് സാംസ്കാരിക സാഹിത്യ സാമൂഹിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ജോണി കുരുവിള (ഒമാൻ), എസ്.കെ. സോഹൻ റോയ്, തെക്കേമുറി ഹരിദാസ് (ലണ്ടൻ), സുരേഷ് സി. പിള്ള (കുവൈറ്റ്), രമേഷ് വി. പണിക്കർ (അബുദാബി), ഡോ.ആർ.രാജഗോപാൽ (മസ്ക്കറ്റ്) ഡോ.ഫിറോസ് ഗഫൂർ (ദുബായ്) സിന്ധു ശ്രീഭവൻ (സിംഗപ്പൂർ) എന്നിവർക്കും അബുദാബിയിലെ പ്രവാസി സംഘടനകളായ കേരള സോഷ്യൽ സെന്റർ, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത് എന്നീ സംഘടനകൾക്കും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ ജയശ്രീ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടൈറ്റാനിയം ചെയർമാൻ എ.എ. റഷീദ്, സംവിധായകൻ രാജീവ് അഞ്ചൽ, റോബിൻ സേവ്യർ, വിമല തുടങ്ങിയവർ പ്രസംഗിച്ചു. ആർ.എസ്. വിജയമോഹൻ സ്വാഗതവും എസ്. വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേള നടന്നു.
തലമുറകൾ കഴിഞ്ഞാലും വയലാർ കവിത നിറഞ്ഞുനിൽക്കും: ഉമ്മൻചാണ്ടി
12:50 AM Jul 20, 2019 | Deepika.com