തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലേക്കു 2015ൽ കേരള സർവകലാശാല അനുവദിച്ച ഉത്തരക്കടലാസുകളാണു വിദ്യാർഥിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തിയതെന്നു സർവകലാശാല സിൻഡിക്കറ്റ്. കേസിലെ പ്രതി ശിവരഞ്ജിത്ത് എന്ന വിദ്യാർഥിക്കെതിരേ വ്യാജരേഖ ചമച്ചതിനും മോഷണക്കുറ്റത്തിനും കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചതായി അംഗം കെ.എച്ച്. ബാബുജാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിൽനിന്നു തന്നെയാണ് ഉത്തരക്കടലാസ് പുറത്തക്കു പോയതെന്നാണു പരീക്ഷാ കണ്ട്രോളർ നൽകിയ റിപ്പോർട്ട്. ഉത്തരക്കടലാസുകൾ വിനിയോഗം ചെയ്യുന്നതിലുള്ള സംവിധാനത്തിൽ ചിലയിടത്തു വീഴ്ച വന്നിട്ടുണ്ട്. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെക്കുറിച്ചും പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ മൂന്നംഗ ഉപസമിതിയെ സിൻഡിക്കറ്റ് നിയോഗിച്ചു. ഡോ. കെ.ബി. മനോജ് അധ്യക്ഷനായ സമിതിയിൽ ഡോ. കെ.ജി. ഗോപചന്ദ്രൻ, പ്രഫ. കെ. ലളിത എന്നിവരാണ് അംഗങ്ങൾ.
സർവകലാശാലയിൽ ക്രമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ആഭ്യന്തര വിജിലൻസിനെ നിയമിക്കും. ഇതിനായി എസ്പിറാങ്കിലുള്ള ഉദ്യോഗസ്ഥനെ വിട്ടുനൽകാൻ സർക്കാരിനോടാവശ്യപ്പെടുമെന്നും സിൻഡിക്കറ്റംഗം ബാബുജാൻ പറഞ്ഞു.
ഉത്തരക്കടലാസ്: വിദ്യാർഥിക്കെതിരേ മോഷണക്കേസെടുക്കും
01:27 AM Jul 19, 2019 | Deepika.com