തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിപിഎമ്മിന്റെ അറിവോടെ വൻ കുംഭകോണമാണ് നടക്കുന്നതെന്നും ഇക്കാര്യത്തിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. സർവകലാശാലയുടെ ചാൻസലറും പിഎസ്സിയുടെ നിയമനാധികാരിയുമായ ഗവർണർ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധികൾ ഇന്ന് വീണ്ടും ഗവർണറെ കാണും.
വൻ കുംഭകോണത്തിന്റെ വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്ന പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളു.
റീ അഡ്മിഷൻ, സ്പോട്ട് അഡ്മിഷൻ എന്നിവയിൽ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. കലാലയങ്ങളിൽ ഒരു വിദ്യാർഥി സംഘടന മാത്രം മതി എന്ന നിലപാടിനു കാരണം എന്താണെന്നു എസ്എഫ്ഐ വ്യക്തമാക്കണം.
പിഎസ്സി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശങ്ക ഉളവാകുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചോദ്യപേപ്പർ തയാറാക്കുന്നതിന് ഒരു പ്രത്യേക അധ്യാപക സംഘടനയിലെ ആളുകളെ മാത്രമാണ് നിയമിക്കുന്നത്. പിഎസ്സി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെയും സർവകലാശാല എന്ന സ്വയംഭരണ സ്ഥാപനത്തിന്റെയും വിശ്വാസ്യതയാണ് നഷ്ടമായത്.
യൂണിവേഴ്സിറ്റി ഉത്തരക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ സിൻഡിക്കറ്റ് ഉപസമിതി അന്വേഷണം നടത്തുമെന്ന പ്രഹസനകരമായ ഒരു തീരുമാനം സിൻഡിക്കറ്റ് കൈക്കൊണ്ടു. ഇതിൽ കേരളജനതയ്ക്ക് ഒരു വിശ്വാസവുമില്ല. വൈസ് ചാൻസലറും പിഎസ്സി ചെയർമാനും രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഗവർണർ അടിയന്തരമായി ഇടപെടണം. സംഭവത്തെ നിസാരവത്കരിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരള സർവകലാശാലയിൽ സിപിഎമ്മിന്റെ അറിവോടെ വൻ കുംഭകോണം: യുഡിഎഫ്
01:27 AM Jul 19, 2019 | Deepika.com