കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കാര്യാലയത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചു ഫാ. ജോസഫ് പാറേക്കാട്ടിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കേസിൽ ഉൾപ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയിൽനിന്നു മാറ്റിനിർത്തുക, സസ്പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ ചുമതലകൾ നൽകി ഉടൻ തിരിച്ചെടുക്കുക, മേജർ ആർച്ച്ബിഷപ്പിനെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിനിർത്തി വത്തിക്കാനിൽനിന്നുള്ള അപ്പസ്തോലിക നിരീക്ഷകന്റെ സാന്നിധ്യത്തിൽ അതിരൂപത വിഷയങ്ങളിൽ സിനഡ് ചേരുക, അതിരൂപതാംഗമായ അഡ്മിനിസ്ട്രേറ്റീവ് ആർച്ച്ബിഷപ്പിനെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.
അതിരൂപതയിലെ വൈദികരെ പോലീസ് അകാരണമായി വേട്ടയാടുന്നെന്നു ചൂണ്ടിക്കാട്ടി അതിരൂപത ആസ്ഥാനത്ത് ഒരുവിഭാഗം വൈദികർ ഇന്നലെ യോഗം ചേർന്നിരുന്നു. മേജർ ആർച്ച്ബിഷപ് ഈ വൈദികരുമായി ആശയവിനിമയം നടത്തി. വൈദികരുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ ഉത്തരങ്ങളോ പരിഹാരങ്ങളോ നൽകാൻ അതിരൂപതാധ്യക്ഷന്‍ ഒറ്റയ്ക്കു കഴിയില്ലെന്നു ബോധ്യമായ സാഹചര്യത്തിലാണു സ്ഥിരം സിനഡ് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഉപവാസ പ്രാർഥന ആരംഭിച്ചിരിക്കുന്നതെന്ന് ഫാ. സെബാസ്റ്റ്യൻ തളിയൻ പത്രക്കുറിപ്പിൽ പറഞ്ഞു.
വൈദികൻ അനിശ്ചിതകാല ഉപവാസം തുടങ്ങി
01:27 AM Jul 19, 2019 | Deepika.com