തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നിർഭയമായ പഠനത്തിനു സ്ഥിരംസംവിധാനം വേണമെന്നു പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ. എംഎൽഎ സി. ദിവാകരൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ട്രിവാൻഡ്രം ഹോട്ടലിൽ ചേർന്ന പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാഷ്ട്രീയം നിരോധിക്കുന്നതിനുപകരം എല്ലാ സംഘടനകൾക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നതിന് സ്വാതന്ത്ര്യം നൽകണം. കോളജ് കാന്പസിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം പാടില്ല. സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാടുകളോട് കൂട്ടായ്മയും യോജിക്കുന്നു. അത്തരം നടപടികൾ കർക്കശമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇതിനായി മുഖ്യമന്ത്രിയെ കാണുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
യൂണിവേഴ്സിറ്റി കോളജിന്റെ സൽപ്പേരിന് അപചയം സംഭവിച്ചിരിക്കുകയാണെന്നു കൂട്ടായ്മ വിലയിരുത്തി. അതു തിരുത്തി സൽപ്പേര് വീണ്ടെടുക്കണം. ഇപ്പോഴത്തേത് പെട്ടെന്നുണ്ടായ സംഭവമല്ല. അതിന് അടിസ്ഥാനപരമായ ഒട്ടേറെ കാരണങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഉളളടക്കവും അത് കൈകാര്യം ചെയ്യുന്നവരുടെ നിലവാരവും ഇതിനു കാരണമാണ്. വിദ്യാർഥികളുടെ അച്ചടക്കത്തിലും പഠനപരമായ നിലവാരത്തിലും ഇടപെടാൻ കഴിവുളള അധ്യാപകരാണ് ഇവിടെ വേണ്ടത്.
കോളജിൽ സമാധാന അന്തരീഷം ഒരുക്കിയെ മതിയാകൂ. നല്ല പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ പൂർവ വിദ്യാർഥി കൂട്ടാമയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും അവർ അറിയിച്ചു.
പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി പ്രഫ. എം. ചന്ദ്രബാബു കണ്വീനറായ താത്കാലിക കമ്മിറ്റിയും രൂപീകരിച്ചു. സി.ദിവാകരൻ എംഎൽഎ, ടി.പി. ശ്രീനിവാസൻ, അഡ്വ.ഫിലിപ്പ് എം. പ്രസാദ്, സി. ഗോപാലകൃഷ്ണൻ. ജി.എൻ. അനന്തകൃഷ്ണൻ, ബെൻ റോയ് എന്നിവരാണ് അംഗങ്ങൾ. തുടർന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രമേയവും പാസാക്കി.
യൂണിവേഴ്സിറ്റി കോളജ്: നിർഭയമായ പഠനത്തിനു സ്ഥിരംസംവിധാനം വേണമെന്നു പൂർവ വിദ്യാർഥികൾ
01:27 AM Jul 19, 2019 | Deepika.com