കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പതിമൂന്നാമത് ഇസ്ബ (ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ് പാര്‍ക്ക് ആന്‍ഡ് ബിസിനസ് ഇന്‍കുബേറ്റര്‍ അസോസിയേഷന്) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പ്രശ്നപരിഹാരത്തിനായി സമീപിച്ചു. താമസം കൂടാതെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കോളജുകളിലെ സംഘർഷങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചാൻസിലർ കൂടിയായ ഗവർണർ പറഞ്ഞു. ഇതിന്റെ മുന്നോടിയായാണ് ചാൻസിലേഴ്സ് അവാർഡ് ഏർപ്പെടുത്തിയത്.
ഉദ്യോഗലബ്ദിയെക്കാൾ സംരംഭകത്വത്തിനു വിദ്യാർഥികൾ ഊന്നൽ നൽകണം. സംരംഭകത്വ സംസ്കാരം വിവിധ തലങ്ങളിൽ പുരോഗതിയെ ഊർജിതപ്പെടുത്തുന്നു. മനുഷ്യവിസർജ്യങ്ങളാൽ മലിനമായ ഓടകളും മാൻഹോളുകളും വൃത്തിയാക്കുന്നതിന് ഉതകുന്ന റോബോ ആവിഷ്കരിച്ച സ്റ്റാർട്ടപ്പിനെ ഗവർണർ അഭിനന്ദിച്ചു.
പുതിയ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്പോഴും നടപ്പിലാക്കുന്പോഴും രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നു പ്രതികൂലമായ സുപ്രീംകോടതി വിധിയുടെ നിഴലിൽ നിൽക്കുന്ന എറണാകുളം മരടിലെ ഫ്ളാറ്റുകളെ പരാമർശിച്ചു ഗവർണർ പറഞ്ഞു.
സമ്മേളനത്തിൽ ബിറാക് സ്ട്രാറ്റജിക് പാർട്ണർഷിപ് മേധാവി ഡോ. മനീഷ് ദിവാൻ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, ഇസ്ബ പ്രസിഡന്റ് ഡോ.കെ. സുരേഷ്കുമാർ, അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രിൻസിപ്പൽ ഡോ. സെഡ്. വി. ളാകപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്റ്റാർട്ടപ്പുകൾക്കുള്ള അവാർഡുകൾ ഗവർണർ വിതരണംചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം യുവസംരംഭകർ ത്രിദിന ഇസ്ബ ദേശീയ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങൾ അസ്വസ്ഥതാജനകം: ഗവർണർ
12:44 AM Jul 19, 2019 | Deepika.com