കൊച്ചി: ആന്തൂരിലെ കണ്വന്ഷന് സെന്ററിന്റെ പ്ലാനിന് അംഗീകാരം വൈകിയത് ആര്‍ക്കിടെക്റ്റിന്റെ പിഴവു മൂലമാണെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കണ്വന്ഷന് സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് സര്‍ക്കാർ വിശദീകരണം.
കണ്വന്ഷന് സെന്ററുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നു വിശദീകരണത്തില്‍ പറയുന്നു. കെട്ടിട നിര്‍മാണ ചട്ടപ്രകാരം അപേക്ഷകന്റെ ഭാഗത്തു വീഴ്ചകളും നിയമലംഘനവുമുണ്ട്. ടൗണ്‍ പ്ലാനര്‍ രണ്ടുതവണ പ്ലാന്‍ മടക്കി നല്കി. തുടർന്നു നല്കിയ പ്ലാനിലും നിരവധി വീഴ്ചകളും കുറവുകളുമുണ്ടായിരുന്നു. ആര്‍ക്കിടെക്റ്റിന്റെ അശ്രദ്ധയാണ് ഇതു കാണിക്കുന്നത്.
ആളുകള്‍ ഒത്തുചേരുന്ന സ്ഥലമെന്നനിലയില്‍ നഗരസഭ ജാഗ്രതയോടെയാണു പ്രവര്‍ത്തിച്ചത്. കെട്ടിടത്തിന്റെ ഘടന മാറ്റിയത് നഗരസഭ അറിഞ്ഞില്ല. കോണ്‍ക്രീറ്റുകൊണ്ടുള്ള മേല്‍ക്കൂരയും തൂണുകളും, സ്റ്റീല്‍ തൂണുകളും ട്രസ് റൂഫുമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ ആര്‍ക്കിടെക്റ്റ് ഇതു ചെയ്യരുതായിരുന്നു.
2013 ഒക്ടോബറിലാണു സാജന്റെ ഭാര്യാപിതാവ് 2828 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം നിര്മിക്കാനുമതി തേടിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ ജില്ലാ ടൗണ്‍പ്ലാനര്‍ അപേക്ഷ മടക്കി. 2014ല്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും എട്ട് പോരായ്മകള്‍ ചൂണ്ടിക്കാട്ടി മടക്കി. 2015ല്‍ 3127.45 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ പ്ലാന്‍ നല്കി. 2015ല്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വിഭജിച്ച് ആന്തൂര്‍ നഗരസഭയ്ക്കു രൂപം നല്‍കിയശേഷം അഗ്നി രക്ഷാസേനയും മലിനീകരണ നിയന്ത്രണ ബോര്‍ഡും എന്‍ഒസി നല്കി. പുതിയ പ്ലാന്‍ അനുസരിച്ചു നിര്‍മാണാനുമതി നല്കി.
സാജന്റെ മരണത്തെത്തുടര്‍ന്നു ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) നിര്‍ദേശിച്ചതുപ്രകാരം പരിശോധന നടത്തിയ സംഘവും അഞ്ച് പോരായ്മകള്‍ കണ്ടെത്തി. വാട്ടര്‍ ടാങ്ക്, ഇന്‍സിനറേറ്റര്‍, ജനറേറ്റര്‍, എസി കംപ്രസര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ആറുമാസത്തിനകം പരിഹരിക്കാമെന്ന ഉറപ്പില്‍ കണ്വന്ഷന് സെന്ററിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് പിന്നീട് നല്‍കിയെന്നും തദ്ദേശഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി. അനില്‍കുമാര്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
ആന്തൂർ കണ്വന്ഷന് സെന്റർ: ആര്‍ക്കിടെക്റ്റിനെ പഴിച്ച് സര്‍ക്കാര്‍
12:44 AM Jul 19, 2019 | Deepika.com