കോട്ടയം: ദളിത് ക്രൈസ്തവർ 69 വർഷമായി നടത്തിയ സമരങ്ങളുടെ ഫലമായി നേടിയെടുത്ത അദർ എലിജബിൾ കമ്യൂണിറ്റി (ഒഇസി) എന്ന പദവി പട്ടികജാതിയിൽനിന്നു ക്രൈസ്തവ മതം സ്വീകരിച്ചവർ പട്ടികജാതിക്കാരെപ്പോലെ സംവരണത്തിനർഹരാണ് എന്നും സൂചിപ്പിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിച്ചിട്ടുള്ള എല്ലാ പിന്നോക്ക വിഭാഗ കമ്മീഷനുകളും ദളിത് ക്രൈസ്തവരും പട്ടികജാതി സംവരണത്തിന് അർഹരാണെന്നു ശിപാർശ ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് 2004 മുത ൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ നിസംഗത പാലിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ ദളിത് ക്രൈസ്തവരെ സാന്പത്തിക സംവരണത്തിന് അർഹതയുള്ളവരാക്കി മാറ്റണമെന്ന നിലപാട് സ്വീകരിക്കുന്നതു സംശയാസ്പദമാണ്. കമ്മീഷന് ആത്മാർഥതയുണ്ടെങ്കിൽ സെപ്റ്റംബറിൽ സുപ്രീംകോടതി ദളിത് ക്രൈസ്തവ സംവരണ വിഷയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്പോൾ കേന്ദ്രസർക്കാരിനെക്കൊണ്ട് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കണമെന്നു ഡിസിഎംഎസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷതവഹിച്ച യോഗം കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ, എൻ. ദേവദാസ്, ജോർജ് എസ്. പള്ളിത്തറ, തോമസ് രാജൻ, സെലിൻ ജോസഫ്, ജസ്റ്റിൻ മാത്യു, ഷാജി ചാഞ്ചിക്കൽ, വൈ. വിൽസൺ, ഫാ. ജോസ് വടക്കേക്കുറ്റ്, സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റർ, ജോസ്മോൻ പുനലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്യണം: ഡിസിഎംഎസ്
12:35 AM Jul 19, 2019 | Deepika.com