കോലഞ്ചേരി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തെത്തുടർന്നു യാക്കോബായ വിശ്വാസിയുടെ സംസ്കാരം കോലഞ്ചേരി പള്ളി സെമിത്തേരിക്കു പുറത്തു സ്വകാര്യസ്ഥലത്തു നടത്തി. വാളകം കുന്നയ്ക്കാൽ ഇരുന്പായിൽ അന്നമ്മയുടെ (95) സംസ്കാരമാണു സെമിത്തേരിയിൽ നടത്താനാവാതെ വന്നത്.
അന്നമ്മയുടെ സംസ്കാരം യാക്കോബായ വിശ്വാസപ്രകാരം നടത്തണമെന്നു യാക്കോബായ വിഭാഗവും ഓർത്തഡോക്സ് പക്ഷത്തിന്റെ കൈവശമിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്സ് വൈദികൻ സംസ്കാര ശുശ്രൂഷ നടത്തിയാൽ മാത്രമേ സംസ്കാരത്തിന് അനുവദിക്കൂ എന്ന് ഓർത്തഡോക്സ് വിഭാഗവും നിലപാടെടുത്തതോടെ സംഘർഷാവസ്ഥയുണ്ടായി. ഇരു വിഭാഗവുമായി മൂവാറ്റുപുഴ ആർഡിഒ എം.ടി. അനിൽകുമാർ, തഹസിൽദാർ ഗോവിന്ദരാജ് എന്നിവർ പ്രത്യേകം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഇന്നലെ രാവിലെ 11ന് യാക്കോബായ ചാപ്പലിൽ എത്തിച്ച മൃതദേഹം വൈകുന്നേരം 4.30 വരെ പള്ളിയിൽ വച്ചു. തുടർന്ന് കോലഞ്ചേരി പ്രധാന പളളിയിലേക്കു ബന്ധുക്കൾ എത്തിച്ചെങ്കിലും പള്ളിക്കു മുന്നിൽ പോലീസ് തടഞ്ഞു. യാക്കോബായ വിശ്വാസികളും പോലീസും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. തുടർന്നു പളളിക്കു സമീപമുള്ള സ്വകാര്യസ്ഥലത്ത് ആചാരപ്രകാരം സംസ്കാരം നടത്തി.
തർക്കം: കോലഞ്ചേരിയിൽ സെമിത്തേരിക്കുപുറത്തു സംസ്കാരം നടത്തി
12:29 AM Jul 19, 2019 | Deepika.com