തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് വളപ്പിൽ. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിലും ഉത്തരക്കടലാസ് മോഷണത്തിലും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച പ്രവർത്തകരാണ് ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിലേക്ക് തള്ളിക്കയരാൻ ശ്രമിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വനിത ഉൾപ്പെടെ പന്ത്രണ്ടോളം കെഎസ്യു പ്രവർത്തകരാണ് മുദ്രാവാക്യം വിളിയോടെ സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്.
ഗേറ്റ് കടക്കാൻ ശ്രമിച്ച പ്രവർത്തകയും വനിതാ പോലീസും തമ്മിൽ ഏരെ നേരം പിടിവലി നടത്തി. കൂടുതൽ വനിതാ പോലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. മതിൽ ചാടിക്കടന്ന പ്രവർത്തകരെ പോലീസ് മർദിച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്.
വാഹനത്തിന്റെ വാതിൽക്കൽ തള്ളിക്കയറ്റിയ പ്രവർത്തകന്റെ തലയ്ക്കു പിന്നിലായി ചില പോലീസുകാർ മർദിച്ചതായും പ്രവർത്തകർ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ നന്ദാവനം ക്യാമ്പിലേക്കു മാറ്റി.
ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, ഭാരവാഹികളായ ജഷീർ പള്ളിവേൽ, നബീൽ കല്ലന്പലം, ജോബിൻ എന്നിവർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നു.
സെക്രട്ടേറിയറ്റിൽ പ്രതിഷേധവുമായി വീണ്ടും കെഎസ്യു
11:57 PM Jul 18, 2019 | Deepika.com