കൊച്ചി: അടുത്തവർഷം മാർച്ച് 31നകം കേന്ദ്രാവിഷ്കൃത അമൃത്പദ്ധതി പ്രകാരം കേരളത്തിൽ ദ്രവമാലിന്യ സംസ്കരണപദ്ധതി ആരംഭിച്ചില്ലെങ്കിൽ കേന്ദ്രം അനുവദിച്ച 600 കോടിയോളം രൂപ ലാപ്സാകുമെന്നു കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാനും ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനുമായ പി.ജെ. ജോസഫ്. കേന്ദ്രം അനുവദിച്ച 629 കോടി രൂപയിൽ 24 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നു ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ശുചിമുറി മാലിന്യം പുഴകളിലേക്കും മറ്റും തള്ളുകയാണു നിലവിൽ ചെയ്യുന്നത്. ശുചിമുറി മാലിന്യ സംസ്കരണത്തിനു സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ നിർമിക്കാൻ സ്ഥലം ലഭ്യമാണ്. 120 കോടി രൂപ ചെലവു വരും. അമൃത്പദ്ധതിയിലെ പണം ഉപയോഗിച്ചു പ്ലാന്റുകൾ നിർമിക്കാം. ഈ മാസം ടെൻഡർ വിളിച്ചു പ്ലാന്റ് നിർമാണത്തിനു കരാർ നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. നടപടിയുണ്ടായില്ലെങ്കിൽ നിരാഹാര സത്യഗ്രഹം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.
2013 ൽ സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. കൊച്ചിയിലെ ബ്രഹ്മപുരത്തും വെല്ലിംഗ്ടൺ ഐലൻഡിലും മാത്രമാണ് പ്ലാന്റ് സ്ഥാപിക്കാൻ കഴിഞ്ഞത്. ശരാശരി 220 ടാങ്കറുകളാണു ശുചിമുറി മാലിന്യം നീക്കുന്നത്. രണ്ടു പ്ലാന്റിലായി 40 ടാങ്കർ മാലിന്യം മാത്രമാണു സംസ്കരിക്കുന്നത്. ബാക്കി മാലിന്യം പെരിയാർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ തള്ളുകയാണ്.
മാലിന്യസംസ്കരണം സംസ്ഥാനത്തു പരാജയപ്പെട്ട സാഹചര്യത്തിൽ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നാളെ എറണാകുളത്തു കാന്പയിൻ സംഘടിപ്പിക്കും. ‘മാലിന്യമില്ലാത്ത മലയാള നാട്’ എന്ന മുദ്രാവാക്യമുയർത്തി ടൗണ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എറണാകുളം ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിക്കും.
മാലിന്യ സംസ്കരണം സംബന്ധിച്ച് രാജ്യവ്യാപകമായി ഇടപെടൽ നടത്തുന്ന വ്യക്തിയും മാലിന്യ സംസ്കരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അംഗവുമായ അൽമിത്ര പട്ടേൽ മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ എസ്. ശർമ, വി.ഡി. സതീശൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
മാലിന്യസംസ്കരണത്തിനുള്ള പോംവഴികൾ ഉയർത്തുകയാണ് കാന്പയിന്റെ ലക്ഷ്യം. 2005ലാണ് ഗാന്ധിജി സ്റ്റഡി സെന്റർ ‘മാലിന്യമില്ലാത്ത മലയാളനാട്’എന്ന ബോധവൽകരണ പരിപാടി ആരംഭിച്ചത്. പതിനാലു ജില്ലകളിലും ബോധവൽകരണം നടത്തിയിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ദ്രവമാലിന്യ സംസ്കരണം തുടങ്ങിയില്ലേൽ 600 കോടി ലാപ്സാകും: പി.ജെ. ജോസഫ്
02:15 AM Jul 18, 2019 | Deepika.com