തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലേക്കു നടത്തിയ എംഎസ്എഫ് മാർച്ചിനു നേർക്കു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. ഇന്നലെ മണിക്കൂറുകളോളം യൂണിവേഴ്സിറ്റി കോളജ് പരിസരം സംഘർഷപൂരിതം. നിരവധി തവണ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സെക്രട്ടേറിയറ്റിനു മുന്നിൽനിന്നു യൂണിവേഴ്സിറ്റി കോളജിലേക്കു പ്രവർത്തകർ പ്രകടനം ആരംഭിച്ചു.
യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റിൽ എംഎസ്എഫിന്റെ കൊടികൾ കെട്ടി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കണ്ണീർവാതക പ്രയോഗത്തിനു പിന്നാലെ ഗ്രനേഡ് പൊട്ടിക്കുകയും പ്രവർത്തകരെ പോലീസ് വിരട്ടി ഓടിക്കുകയും ചെയ്തു. ചിതറി ഓടിയ പ്രവർത്തകർ വീണ്ടും ഒത്തുകൂടി. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. വിജെടി ഹാളിനുമുന്നിലും പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തുമായി നിന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കു നേരെയും പോലീസ് മർദനം നടത്തിയതായി പ്രവർത്തകർ പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉൾപ്പെടെ ആറു നേതാക്കൾക്കു പരിക്കേറ്റു.
പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചവരെ എംഎൽഎമാരായ ഡോ.എം.കെ. മുനീർ, എൻ. ഷംസുദീൻ എന്നിവർ സന്ദർശിച്ചു.
എംഎസ്എഫ് മാർച്ചിനു നേരേ ഗ്രനേഡ് പ്രയോഗം; മണിക്കൂറുകളോളം തലസ്ഥാനത്തു സംഘർഷം
01:54 AM Jul 18, 2019 | Deepika.com